കൊച്ചി: കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻരാജ് ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ ഡോ. എം.കെ. റാമിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയ സിവൈഎസ്‌പിക്കെതിരെ നടപടിയെടുക്കാത്തതിന് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഗുരുതര വീഴ്ച വരുത്തിയെന്ന് സർക്കാർ തന്നെ സമ്മതിക്കുന്ന ഡിവൈഎസ്പിയെ ഇതുവരെ സസ്പെൻഡ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ ചോദിച്ചു.
അന്വേഷണ ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടക്കുകയാണെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം സസ്പെൻഡ് ചെയ്യാമെന്നുമായിരുന്നു സർക്കാർ കോടതിയെ അറിയിച്ചത്. എന്നാൽ ഇതിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ ആദ്യം നടപടി സ്വീകരിക്കേണ്ടതല്ലേയെന്നും അന്വേഷണം മാത്രം മതിയാകുമോയെന്നും കോടതി ചോദിച്ചു. അച്ചടക്ക നടപടിയുടെ ചട്ടങ്ങൾ തനിക്ക് അറിയാമെന്നും ഇക്കാര്യത്തിൽ കോടതിയെ പഠിപ്പിക്കേണ്ടതില്ലെന്നും ജസ്റ്റിസ് ബദറുദ്ദീൻ വ്യക്തമാക്കി. സർക്കാർ ചെയ്യേണ്ടത് നടപടി സ്വീകരിക്കുകയാണെന്നും അത് ചെയ്യുന്നതിൽ എന്തിനാണ് ആശങ്കയെന്നും കോടതി ചോദിച്ചു.
അറസ്റ്റിന്റെ കാര്യത്തിലും സർക്കാരിന്റെ നിലപാടിനെ കോടതി വിമർശിച്ചു. പ്രതിയെ അറസ്റ്റ് ചെയ്താലും കോടതി ജാമ്യം അനുവദിക്കുമെന്നതിനാൽ അറസ്റ്റ് ചെയ്യാതിരിക്കുന്നതിൽ പ്രശ്നമില്ലെന്ന തരത്തിലുള്ള വാദം അംഗീകരിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഡിവൈഎസ്പിക്കെതിരായ നടപടി നടപടിക്രമങ്ങൾ പാലിച്ചശേഷമേ സ്വീകരിക്കാനാകൂവെന്നും അല്ലാത്തപക്ഷം തീരുമാനം പിന്നീട് ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നുമായിരുന്നു സർക്കാരിന്റെ വാദം. എന്നാൽ നടപടി ചോദ്യം ചെയ്യേണ്ടത് ഉദ്യോഗസ്ഥനാണെന്നും തീരുമാനമെടുക്കേണ്ടത് കോടതിയാണെന്നും ചൂണ്ടിക്കാട്ടി സർക്കാർ നിലപാടിനെ കോടതി വിമർശിച്ചു.
‘കൂടുതൽ പറയിപ്പിക്കരുത്. സർക്കാർ ചെയ്യേണ്ടത് സർക്കാർ ചെയ്യണം’ എന്ന കടുത്ത പരാമർശവും ബെഞ്ചിന്റെ ഭാഗത്തുനിന്നുണ്ടായി. ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ ആദ്യം സസ്പെൻഡ് ചെയ്യണമെന്നും കോടതി വ്യക്തമാക്കി. ഡോ. എം.കെ. റാമിന്റെ അറസ്റ്റ് സംബന്ധിച്ച പൊലീസ് നടപടിയിൽ നേരത്തെയും ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. അറസ്റ്റിനുള്ള കാരണം വ്യക്തമാക്കാതെ ഒരാളെ അറസ്റ്റ് ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന് അറിയാമായിരുന്നില്ലേയെന്നും കോടതി ചോദിച്ചിരുന്നു. ഡോ. എം.കെ. റാമിന്റെ വിഷയത്തിൽ സംഭവിച്ചത് ഭരണകൂടത്തിന്റെ സമ്പൂർണ പരാജയമാണെന്നും കഴിഞ്ഞ 15 വർഷത്തിനിടെ കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളാണ് ഉണ്ടായതെന്നും കോടതി വിമർശിച്ചിരുന്നു.
പ്രതിയെ സംരക്ഷിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടെന്ന ആരോപണത്തിലും കോടതി കടുത്ത പരാമർശങ്ങൾ നടത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ സർവീസിൽനിന്ന് മാറ്റണമെന്ന ആവശ്യം പോലും ഒരു ഘട്ടത്തിൽ കോടതി ഉന്നയിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പ്രതിയുടെ അഭിഭാഷകനും തമ്മിലുള്ള ബന്ധം പരിശോധിക്കണമെന്നും കോടതി നേരത്തെ നിർദേശിച്ചിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ അന്വേഷണം നടത്തണമെന്നും അല്ലാത്തപക്ഷം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.




