തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത നാശനഷ്ടവും ദുരിതവും വിതച്ച മഴയിൽ കാലാവസ്ഥാ മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ നീത കെ. ഗോപാൽ. എല്ലാ ജില്ലകളിലും രണ്ട് ദിവസത്തേക്കുള്ള മുന്നറിയിപ്പ് നൽകിയിരുന്നെന്നും ഓറഞ്ച് അലർട്ടാണ് പുറപ്പെടുവിച്ചതെന്നും അവർ പറഞ്ഞു.
വ്യാപകമായി മഴ ലഭിക്കുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൂട്ടൽ. എന്നാൽ മലയോര മേഖലകളിൽ വെള്ളം ഒഴുകിപ്പോകാൻ സാധിക്കാതെ വന്നതോടെയാണ് മിന്നൽപ്രളയമുണ്ടായതെന്നും നീത കെ. ഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
മഴയുടെ ആഘാതം വരുംദിവസങ്ങളിലും തുടരുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തെ പല നദികളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. വെള്ളച്ചാലുകളിലെ തടസ്സങ്ങൾ നീക്കി നീരൊഴുക്ക് സുഗമമാക്കുകയാണ് നിലവിലെ പ്രധാന ദൗത്യമെന്നും കാലാവസ്ഥാ വകുപ്പ് ഡയറക്ടർ വ്യക്തമാക്കി.
അതേസമയം, അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടായിരുന്നിട്ടും ഓറഞ്ച് അലർട്ട് മാത്രം പുറപ്പെടുവിച്ചതിൽ വിമർശനം ശക്തമാകുകയാണ്. മഴക്കെടുതികൾ നേരിടുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും ഓഫീസുകൾക്കും വീഴ്ചയുണ്ടായെന്ന ആരോപണവും ഉയരുന്നുണ്ട്. ദുരിതബാധിത പ്രദേശങ്ങളിൽ സർക്കാർ സംവിധാനങ്ങൾ എത്തിക്കുന്നതിൽ പല സ്ഥലങ്ങളിലും കാലതാമസം നേരിട്ടതായും ആക്ഷേപമുണ്ട്.
അതിശക്തമായ മഴ ലഭിച്ച പത്തനംതിട്ട ജില്ലയിലുൾപ്പെടെ വെള്ളിയാഴ്ച രാത്രി വരെ ഓറഞ്ച് അലർട്ട് മാത്രമാണ് നിലനിന്നിരുന്നത്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നായിരുന്നു മുന്നറിയിപ്പ്. എന്നാൽ പത്തനംതിട്ടയിലെ ളാഹയിൽ മാത്രം ശനിയാഴ്ച രാവിലെ 8.30 വരെ 248 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.
റെഡ് അലർട്ടിന് സമാനമായ രീതിയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് അർധരാത്രിക്ക് ശേഷമാണ് ലഭിച്ചത്. നദികളിൽ പ്രളയസമാനമായി ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ശനിയാഴ്ച രാവിലെ 10ന് ശേഷമാണ് നൽകിയത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് കടലാക്രമണ സാധ്യത സംബന്ധിച്ച മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
ശനിയാഴ്ച രാവിലെ തന്നെ പത്തനംതിട്ട ഉൾപ്പെടെ കനത്ത മഴ ലഭിച്ച വിവിധ പ്രദേശങ്ങളിൽ നിരവധി ആളുകൾ ഒറ്റപ്പെട്ട നിലയിലായി. അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിൽ പല സ്ഥലങ്ങളിലും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായും ആരോപണമുണ്ട്.





