ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫേസ്ബുക്കിൽ നിന്ന് താൽക്കാലികമായി നീക്കം ചെയ്ത സംഭവത്തിൽ മെറ്റ സിഇഒ മാർക്ക് സക്കർബർഗിനോട് മൂന്ന് ദിവസത്തിനകം പരസ്യമായി മാപ്പുപറയാൻ പാർലമെന്റിന്റെ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സ്റ്റാൻഡിങ് കമ്മിറ്റി നിർദേശിച്ചു. സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
ബിജെപി എംപി നിഷികാന്ത് ദുബെയുടെ അധ്യക്ഷതയിലുള്ള സമിതി, പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തത് ‘ജനാധിപത്യത്തിനെതിരായ ആക്രമണമാണ്’ എന്ന് വിലയിരുത്തി. 140 കോടി ഇന്ത്യൻ ജനതയുടെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയെയാണ് ഇത് ലക്ഷ്യമിട്ടതെന്നും സമിതി ചൂണ്ടിക്കാട്ടി.
മൂന്ന് ദിവസത്തിനകം മെറ്റ തൃപ്തികരമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ഫേസ്ബുക്കിന് ഇന്ത്യയിൽ ലഭിച്ചിരിക്കുന്ന ‘സേഫ് ഹാർബർ’ നിയമപരിരക്ഷ പിൻവലിക്കുന്നത് കേന്ദ്രസർക്കാർ പരിഗണിക്കണമെന്ന് സമിതി ശുപാർശ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെ സംഭവിച്ചാൽ ഫേസ്ബുക്കിന്റെ ഉദ്യോഗസ്ഥർക്കെതിരെ നേരിട്ട് ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സാഹചര്യം രൂപപ്പെടും.
ജൂലൈ 23-ന് ഇൻസ്റ്റഗ്രാമിൽ ആദ്യം പ്രസിദ്ധീകരിച്ച പ്രധാനമന്ത്രി മോദിയുടെ വീഡിയോ പിന്നീട് ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. വിദ്യാർഥി പ്രതിഷേധങ്ങൾക്കിടെ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച സന്ദേശമായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. വീഡിയോ ഫേസ്ബുക്കിൽ നിന്ന് അൽപസമയം അപ്രത്യക്ഷമായതിന് പിന്നാലെ ബിജെപി പ്രവർത്തകരിൽ നിന്നും വ്യാപക പ്രതിഷേധമാണ് ഉയർന്നത്. തുടർന്ന് മെറ്റ വീഡിയോ പുനഃസ്ഥാപിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഈ ആഴ്ച ആദ്യം മെറ്റയുടെ പ്രതിനിധികളെ പാർലമെന്ററി സമിതി വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. സാങ്കേതിക തകരാറാണ് വീഡിയോ നീക്കംചെയ്യാൻ കാരണമായതെന്ന് മെറ്റ വിശദീകരിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ ഈ വിശദീകരണം കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയം തള്ളിക്കളഞ്ഞു. സാങ്കേതിക പിഴവാണെങ്കിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കമ്പനിയുടെ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ട ഉത്തരവാദിത്തം മെറ്റയ്ക്കുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, ഗൂഗിൾ, യൂട്യൂബ്, എക്സ്, ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ് എന്നിവയുൾപ്പെടെയുള്ള പ്രധാന ഡിജിറ്റൽ പ്ലാറ്റ്ഫോമുകളോട് കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട ഉള്ളടക്കവും സ്ത്രീകളെ ലക്ഷ്യമിട്ടുള്ള നിയമവിരുദ്ധവും അശ്ലീലവുമായ ഉള്ളടക്കവും മൂന്ന് ദിവസത്തിനകം നീക്കം ചെയ്യാനും സ്റ്റാൻഡിങ് കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്. നിർദേശം പാലിക്കാത്ത പക്ഷം കർശന നടപടി നേരിടേണ്ടിവരുമെന്നും സമിതി മുന്നറിയിപ്പ് നൽകി.
ഇതിനിടെ, വ്യത്യസ്ത പരാതികളിൽ ഗൂഗിളിനും മെറ്റയ്ക്കുമെതിരെ തെലങ്കാന പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. വ്യാജ സാമ്പത്തിക ആപ്ലിക്കേഷനുകൾ ഹോസ്റ്റ് ചെയ്തെന്ന ആരോപണത്തിലാണ് ഗൂഗിളിനെതിരായ കേസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യാജ വീഡിയോ പ്രചരിക്കാൻ അനുവദിച്ചെന്ന പരാതിയിലാണ് മെറ്റയ്ക്കെതിരായ നടപടി.





