കണ്ണൂർ: ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചെന്ന വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. പാപ്പിനിശ്ശേരി അരോളി കാമ്രത്ത്‌മൊട്ടയിലെ ഇ.ജി. അഭിഷേക് (26) ആണ് ശ്രീകണ്ഠപുരം പൊലീസിന്റെ പിടിയിലായത്. ശ്രീകണ്ഠപുരം പാറമ്പുഴയിൽ ജൂവലറിയിൽ നിന്നാണ് പ്രതി രണ്ട് സ്വർണമാലകൾ തട്ടിയെടുത്തത്. 5.970 ഗ്രാമും 23.990 ഗ്രാമും തൂക്കമുള്ള മാലകളാണ് പണമയച്ചതായുള്ള വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് കൈക്കലാക്കിയതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ 13നാണ് സംഭവം. ശ്യാംകൃഷ്ണൻ എന്ന പേരിലാണ് പ്രതി ജ്വല്ലറിയിലെത്തിയത്. സ്വർണാഭരണങ്ങൾ വാങ്ങിയശേഷം പണം അയച്ചതായി കാണിക്കുന്ന തരത്തിലുള്ള വ്യാജ ബാങ്ക് ഇടപാട് സ്ക്രീൻഷോട്ട് ജീവനക്കാരെ കാണിക്കുകയായിരുന്നു. പണം അക്കൗണ്ടിലെത്തിയെന്ന് വിശ്വസിച്ച ജീവനക്കാരെ കബളിപ്പിച്ച് ഇയാൾ സ്വർണവുമായി കടന്നുകളഞ്ഞു. പിന്നീട് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് നടന്നതായി ജ്വല്ലറി അധികൃതർക്ക് മനസിലായത്. പ്രതി നൽകിയ ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ ഇ.ജി. അഭിഷേകിന്റെ അക്കൗണ്ടിൽ നിന്ന് 58000 രൂപ മാത്രമാണ് ലഭിച്ചതെന്ന് കണ്ടെത്തി. ബാക്കി 400500 രൂപ അക്കൗണ്ടിലേക്ക് എത്തിയിരുന്നില്ല.
തുടർന്ന് ജ്വല്ലറി ഉടമ ശ്രീകണ്ഠപുരം പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഗോവയിൽ നിന്ന് മടങ്ങുന്നതിനിടെ എറണാകുളം റെയിൽവേ സ്റ്റേഷനിൽ വച്ചാണ് അഭിഷേകിനെ പിടികൂടിയത്. വ്യാജ ബാങ്ക് ഇടപാട് സ്ക്രീൻഷോട്ടുകൾ ഉപയോഗിച്ച് വിവിധ സ്ഥലങ്ങളിലെ ജ്വല്ലറികളിലും സമാന രീതിയിൽ തട്ടിപ്പ് നടത്തിയതായി പ്രതിയെ ചോദ്യം ചെയ്തതിൽ നിന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.




