തൃശൂർ: മണി ചെയിൻ തട്ടിപ്പുമായി ബന്ധപ്പെട്ട് നിയമനടപടികൾ നേരിടുന്ന ഹൈറിച്ച് സെപ്റ്റംബറിൽ വീണ്ടും പ്രവർത്തനം ആരംഭിക്കുമെന്ന് കമ്പനിയുടെ സഹസ്ഥാപക ശ്രീനാ പ്രതാപൻ. നെറ്റ്വർക്കിങ് ഒഴിവാക്കിക്കൊണ്ട് പരമ്പരാഗത രീതിയിൽ ബിസിനസ് പുനരാരംഭിക്കുമെന്നാണ് ഹൈറിച്ച് സൊസൈറ്റിയുടെ ഓൺലൈൻ യോഗത്തിൽ ശ്രീനാ പ്രതാപൻ അവകാശപ്പെട്ടത്. ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുത്ത് സംസാരിക്കുന്ന ശ്രീനാ പ്രതാപന്റെ ദൃശ്യങ്ങൾ വാർത്താനെക്സസിന് ലഭിച്ചു. ഭാവിയിൽ കമ്പനി തിരിച്ചുവരുമ്പോൾ പുതിയ ബിസിനസിനെ പഴയ സംവിധാനവുമായി കൂട്ടിച്ചേർക്കുമെന്നും അവർ പറഞ്ഞു. കമ്പനി അടച്ചുപൂട്ടുകയും വിവിധ അന്വേഷണ ഏജൻസികളുടെ നിയമനടപടികൾ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കമ്പനി തിരിച്ചുവരുമെന്ന വാഗ്ദാനം ഹൈറിച്ച് മാനേജ്മെന്റ് നടത്തുന്നത്. ഹൈറിച്ചിനെതിരെ കൂടുതൽ പേർ പരാതിയുമായി മുന്നോട്ടു വരുന്നതിനിടെ, ഇരകളായവരെ ഇതിൽ നിന്നും പിന്തിരിപ്പിക്കാനായി മാനേജ്മെന്റ് നടത്തുന്ന നീക്കങ്ങളുടെ ഏറ്റവും പുതിയ തെളിവാണ് ഇത്.
താനും കമ്പനി ചെയർമാൻ കെ.ഡി. പ്രതാപനും ഹൈറിച്ച് അംഗങ്ങൾ ഇപ്പോഴും ദുരിതമനുഭവിക്കുന്നത് കണ്ടുനിൽക്കാൻ കഴിയാത്തതിനാലാണ് പുതിയ തീരുമാനമെടുത്തതെന്നാണ് ശ്രീനാ പ്രതാപന്റെ വിശദീകരണം. എല്ലാവരെയും സംരക്ഷിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ നീങ്ങുന്നതെന്നും ശ്രീന വിശദീകരിക്കുന്നു. ഹൈറിച്ച് സൊസൈറ്റി എന്ന കൂട്ടായ്മയുടെ ഓൺലൈൻ യോഗത്തിലാണ് അംഗങ്ങളോട് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. ഇരകളായവർ പരാതിപ്പെടുന്നത് വൈകിപ്പിക്കാൻ വേണ്ടി കമ്പനി ഉടമകൾ നടത്തുന്ന വൈകാരികമായ നീക്കങ്ങളുടെ തെളിവുകളാണ് ശ്രീനാ പ്രതാപന്റെ വാക്കുകളിലൂടെ പുറത്തുവരുന്നത്.
പരാതികൾ വൈകിപ്പിക്കാനുള്ള തന്ത്രം ആവർത്തിച്ച് മാനേജ്മെന്റ്
ഹൈറിച്ചിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കുന്നതിന് ഇപ്പോൾ തന്നെ പരാതി നൽകണമെന്ന പ്രചാരണം ശരിയല്ലെന്നും ശ്രീനാ പ്രതാപൻ യോഗത്തിൽ പറഞ്ഞു. വിധി വന്നതിനുശേഷം മൂന്ന് വർഷത്തിനുള്ളിൽ പരാതി നൽകിയാൽ മതിയെന്നാണ് അവർ അവകാശപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട അഭിഭാഷകർ ഹൈറിച്ചിന് ബഡ്സ് ആക്ട് ബാധകമാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും കമ്പനി തിരിച്ചുവരുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും അവർ യോഗത്തിൽ പറഞ്ഞു. കമ്പനിയുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള പ്രതീക്ഷ നിലനിർത്തുന്നതിലൂടെ നിയമനടപടികളിലേക്ക് പോകുന്നതിൽ നിന്ന് അംഗങ്ങളെ പിന്തിരിപ്പിക്കാനുള്ള ശ്രമമാണ് മാനേജ്മെന്റ് നടത്തുന്നത് എന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. സ്ഥാപനം അടച്ചുപൂട്ടുകയും നിയമനടപടികൾ ആരംഭിക്കുകയും ചെയ്തിട്ടും കമ്പനി തിരിച്ചുവരുമെന്ന പ്രചാരണം വിശ്വസിച്ച് ഇപ്പോഴും പരാതിനൽകാതെ കഴിയുന്ന നിരവധി ഇരകളുണ്ട്.
യോഗത്തിൽ ഹൈറിച്ചിനെതിരെയുള്ള പരാതികളെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പരാമർശങ്ങളും ശ്രീനാ പ്രതാപൻ നടത്തിയിട്ടുണ്ട്. കമ്പനിയിൽനിന്ന് പണം ലഭിച്ചിരുന്ന കാലത്ത് മാനേജ്മെന്റിനെ ദൈവങ്ങളെപ്പോലെ കണ്ടിരുന്ന അംഗങ്ങൾ ഇപ്പോൾ മോശമായി വിശേഷിപ്പിക്കുന്നത് ശരിയല്ലെന്നാണ് അവരുടെ വാദം. ഹൈറിച്ചിനെതിരെ നൽകുന്ന വഞ്ചനാക്കേസുകൾ നിലനിൽക്കില്ലെന്നും അവർ യോഗത്തിൽ അവകാശപ്പെട്ടിട്ടുണ്ട്. ഒപ്പം കമ്പനിക്കെതിരെ കേസ് നൽകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധിയിലായ ഹൈറിച്ച് അംഗങ്ങൾക്ക് സഹായം എത്തിക്കാനായി മാനേജ്മെന്റ് ശ്രമിക്കുന്നുവെന്നും ശ്രീനാ പ്രതാപൻ യോഗത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്. വീട് ജപ്തി ഒഴിവാക്കുന്നതിനും മക്കളുടെ വിവാഹം നടത്തുന്നതിനുമടക്കം വിവിധ ആവശ്യങ്ങളുമായി അംഗങ്ങൾ തന്നെ സമീപിക്കാറുണ്ടെന്ന് വ്യക്തമാക്കിയ ഇവർ, പിടിച്ചുവച്ചിരിക്കുന്ന ഫണ്ടിന്റെ പലിശത്തുകയിൽനിന്ന് ആവശ്യക്കാർക്ക് പണം ലഭ്യമാക്കാൻ ഇടപെടുമെന്നാണ് വാഗ്ദാനം നൽകിയിരിക്കുന്നത്. ഇതിനായി ഹൈറിച്ച് സൊസൈറ്റി വഴി സഹായം ആവശ്യമുള്ളവരെ കണ്ടെത്തുമെന്നും അംഗങ്ങളെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും ശ്രീനാ പ്രതാപൻ അവകാശപ്പെട്ടു.
ഹൈറിച്ചിനെതിരായ കേസുകൾ ഗുരുതര സ്വഭാവമുള്ളത്
ഹൈറിച്ചിനെതിരായ അന്വേഷണ ഏജൻസികളുടെ കണ്ടെത്തലുകൾ ഏറെ ഗുരുതരമാണ്. 126 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പ് കണ്ടെത്തിയതിനു പിന്നാലെയാണ് സ്ഥാപനത്തിന്റെ കൂടുതൽ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ പുറത്തുവരുന്നത്. മണിചെയിൻ തട്ടിപ്പിലൂടെ 1630 കോടി രൂപയുടെ വെട്ടിപ്പാണ് നടന്നതെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. ഓൺലൈൻ ബിസിനസ് എന്ന പേരിൽ ആളുകളെ ചേർത്ത് വലിയ സാമ്പത്തിക നേട്ടം വാഗ്ദാനം ചെയ്താണ് പ്രധാനമായും തട്ടിപ്പ് നടന്നത്. മണി ചെയിൻ മാതൃകയിലുള്ള ഇടപാടുകൾക്ക് പുറമെ കുഴൽപ്പണം, ക്രിപ്റ്റോകറൻസി ഇടപാടുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടും ഗുരുതരമായ നടപടികളാണ് കമ്പനി നേരിടുന്നത്.




