തിരുവനന്തപുരം: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്തതിൽ വീഴ്ച വരുത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീർ കല്ലനെ സസ്‌പെൻഡ് ചെയ്തു. ഹൈക്കോടതിയുടെ നിരന്തര വിമർശങ്ങൾക്ക് പിന്നാലെയാണ് ആഭ്യന്തരവകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
അറസ്റ്റിലെ നടപടിക്രമങ്ങളിൽ വീഴ്ച സംഭവിച്ചിട്ടും ഡിവൈഎസ്പിക്കെതിരെ നടപടിയെടുക്കാത്തതിൽ കേരള ഹൈക്കോടതി സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ആഭ്യന്തരവകുപ്പിനെതിരെ കടുത്ത പരാമർശങ്ങളാണ് ഹൈക്കോടതി നടത്തിയത്. ഗുരുതര വീഴ്ച ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥനെതിരെ അന്വേഷണം മാത്രം മതിയോ എന്നതടക്കമുള്ള ചോദ്യങ്ങളും സർക്കാരിന് നേരെ ഉയർത്തിയിരുന്നു.
നിതിൻ രാജിന്റെ മാതാപിതാക്കൾ നൽകിയ ഉപഹർജി പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് എ. ബദറുദ്ദീൻ സർക്കാരിനെതിരെ വിമർശനം നടത്തിയത്. ഡോ. എം.കെ. റാമിന്റെ അറസ്റ്റ് നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചായിരുന്നോ എന്നതുമായി ബന്ധപ്പെട്ടായിരുന്നു ഹർജി. കേസ് പരിഗണിക്കുന്നതിനിടെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി സുധീർ കല്ലൻ ഇപ്പോഴും സർവീസിൽ തുടരുന്നുണ്ടോയെന്ന് കോടതി ചോദിച്ചിരുന്നു. തുടരുകയാണെന്ന് സർക്കാർ അറിയിച്ചതോടെയാണ് കോടതി രൂക്ഷമായ പരാമർശങ്ങൾ നടത്തിയത്.
ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ സർവീസിൽ തുടരാൻ അനുവദിക്കുന്നത് ആഭ്യന്തരവകുപ്പിന്റെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഡോ. എം.കെ. റാമിനെ ആദ്യമായി അറസ്റ്റ് ചെയ്തപ്പോൾ സുപ്രീംകോടതി നിർദേശിച്ച ‘ഗ്രൗണ്ട്സ് ഓഫ് അറസ്റ്റ്’ സംബന്ധിച്ച നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചില്ലെന്നതായിരുന്നു പ്രധാന വീഴ്ച. ഇതിനെ തുടർന്ന് കോടതി റാമിന്റെ അറസ്റ്റ് നടപടികൾ റദ്ദാക്കുകയായിരുന്നു.
അറസ്റ്റ് നടപടിയിലെ വീഴ്ച ആഭ്യന്തരവകുപ്പിനും ക്രൈംബ്രാഞ്ചിനും തിരിച്ചടിയായതിനെ തുടർന്ന് കേസിന്റെ അന്വേഷണസംഘത്തിലും മാറ്റം വരുത്തിയിരുന്നു. നിലവിൽ മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. ഡിവൈഎസ്പി ജീവൻ ജോർജിനാണ് പുതിയ അന്വേഷണ സംഘത്തിന്റെ ചുമതല.




