കേരളത്തിൽ ഇത്തവണ മൺസൂൺ മഴ കുറവാണെന്ന പ്രതിദിന കണക്കുകൾക്കിടയിലാണ് നാടൊട്ടാകെ പല പ്രദേശങ്ങളിലും അതിതീവ്ര മഴ പെയ്യുന്നത്. മണിക്കൂറുകൾക്കുള്ളിൽ പെയ്യുന്ന കനത്ത മഴയിൽ മലയോര മേഖലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും നഗരങ്ങളിൽ മിന്നൽ പ്രളയവും സൃഷ്ടിക്കപ്പെടുമ്പോൾ പലർക്കും വലിയൊരു സംശയം ഉയരുന്നുണ്ട്: ‘മൺസൂൺ കുറവാണെങ്കിൽ പിന്നെ എങ്ങനെയാണ് ഇത്രയും ശക്തമായ മഴ ലഭിക്കുന്നത്?’
ഇതിനുപിന്നിൽ സങ്കീർണ്ണമായ അന്തരീക്ഷ ചലനങ്ങളും ഭൗമശാസ്ത്രപരമായ പ്രത്യേകതകളുമുണ്ടെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. മൺസൂണിന്റെ ആകെ മഴക്കണക്കും ഒരു ദിവസം ലഭിക്കുന്ന തീവ്ര മഴയും രണ്ടും രണ്ടാണ്. ഒരു സീസണിൽ പെയ്യേണ്ട ആകെ മഴ കുറയുമ്പോഴും, ചുരുങ്ങിയ സമയത്തിനുള്ളിൽ വൻതോതിൽ തീവ്ര മഴ പെയ്തിറങ്ങുന്ന രീതിയിലേക്ക് കേരളത്തിലെ കാലാവസ്ഥ പാടെ മാറിമറിഞ്ഞിരിക്കുകയാണ്.
സൊമാലിയൻ ജെറ്റ്: മഴയെത്തിക്കുന്ന കൂറ്റൻ കാറ്റുപാത
കേരളത്തിലെ ഇപ്പോഴത്തെ കനത്ത മഴയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് ‘സൊമാലിയൻ ജെറ്റ്’. മൺസൂൺ കാലത്ത് ദക്ഷിണാർധ ഗോളത്തിലെ സമുദ്രമേഖലയിൽ നിന്നും ഉത്ഭവിച്ച് ഭൂമധ്യരേഖ കടന്ന്, കിഴക്കൻ ആഫ്രിക്കൻ രാജ്യമായ സൊമാലിയൻ തീരത്തുകൂടി അറബിക്കടലിലേക്ക് തിരിയുന്ന താഴ്ന്നതല കാറ്റ് പ്രവാഹമാണിത്. അന്തരീക്ഷത്തിൽ ഏകദേശം ഒന്നര കിലോമീറ്റർ താഴെ സജീവമാകുന്ന ഈ കാറ്റ്, ചൂടുപിടിച്ച അറബിക്കടലിലൂടെ സഞ്ചരിക്കുമ്പോൾ വൻതോതിൽ ഈർപ്പവും നീരാവിയും ആഗിരണം ചെയ്യുന്നു. ഈ കാറ്റ് ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തേക്ക് കനത്ത ഈർപ്പവുമായി വീശിയടിക്കുമ്പോഴാണ് കേരളത്തിൽ മഴ സജീവമാകുന്നത്.
ഈ കാറ്റ് കേരളത്തിലേക്ക് പ്രവേശിക്കുമ്പോൾ തൊട്ടു മുന്നിൽ കടമ്പയായി നിൽക്കുന്നത് കിഴക്കൻ അതിർത്തിയായ പശ്ചിമഘട്ട മലനിരകളാണ്. ഉയർന്ന മലനിരകളിൽ തട്ടുന്ന കാറ്റ് മുകളിലേക്ക് ഉയരാൻ നിർബന്ധിതമാകുന്നു. ഉയരത്തിലേക്ക് പോകുന്തോറും അന്തരീക്ഷ വായു തണുക്കുകയും, കാറ്റിലുള്ള നീരാവി വേഗത്തിൽ ഘനീഭവിച്ച് പ്രളയസമാനമായ മഴയായി പെയ്തിറങ്ങുകയും ചെയ്യുന്നു. ഈ പ്രക്രിയയാണ് ശാസ്ത്രീയമായി ‘ഓറോഗ്രാഫിക് മഴ’ എന്നറിയപ്പെടുന്നത്.
ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും
മൺസൂൺ കാറ്റും പശ്ചിമഘട്ടവും സ്വാഭാവിക പ്രക്രിയകളാണെങ്കിലും, അടുത്തകാലത്തായി പെയ്യുന്ന മഴയുടെ തീവ്രത കൂട്ടുന്നത് ആഗോളതാപനമാണ്. ശാസ്ത്രീയ കണക്കുകൾ പ്രകാരം ഭൂമിയുടെ താപനിലയിൽ ഒരു ഡിഗ്രി സെൽഷ്യസ് വർദ്ധനവുണ്ടാകുമ്പോൾ, അന്തരീക്ഷത്തിന് നീരാവിയെ ഉൾക്കൊള്ളാനുള്ള ശേഷി ഏകദേശം 7 ശതമാനം വീതം വർദ്ധിക്കുന്നു.
ചൂടുപിടിച്ച അറബിക്കടലിൽ നിന്നും അന്തരീക്ഷത്തിലേക്ക് വൻതോതിൽ നീരാവി ആഗിരണം ചെയ്യപ്പെടുന്നു. ഇവ ഘനീഭവിച്ച് പെയ്യുമ്പോൾ അപ്പപ്പോഴുള്ള മഴയുടെ തീവ്രത ക്രമാതീതമായി ഉയരുന്നു. അതുകൊണ്ട് തന്നെ ഭാവിയിൽ ആകെ പെയ്യുന്ന മഴയുടെ അളവിനേക്കാൾ ലഭിക്കുന്ന മഴ എത്ര കുറഞ്ഞ സമയത്തിനുള്ളിൽ, എത്ര തീവ്രമായി പെയ്യുന്നു എന്നതാകും നിരീക്ഷിക്കേണ്ടി വരിക.
മൺസൂണിനെ സ്വാധീനിക്കുന്ന മറ്റ് ആഗോള പ്രതിഭാസങ്ങളായ എൽ നിനോ, ഇന്ത്യൻ ഓഷ്യൻ ഡൈപോൾ എന്നിവയും സൊമാലിയൻ ജെറ്റും ഒന്നിച്ച് ചേരുമ്പോഴാണ് കാലാവസ്ഥ കൂടുതൽ അനിശ്ചിതത്വത്തിലാകുന്നത്. ഇതിന്റെ ഫലമായി ഒരുവശത്ത് കടുത്ത മഴക്കുറവും വരൾച്ചയും അനുഭവപ്പെടുമ്പോൾ തന്നെ, മറുവശത്ത് ഏതാനും മണിക്കൂറുകൾക്കുള്ളിൽ പെയ്യുന്ന അതിതീവ്രമഴയിൽ മഴയിൽ പ്രളയവും മണ്ണിടിച്ചിലും സംഭവിക്കുന്നു. മഴ ലഭിക്കുന്ന ദിവസങ്ങളുടെ എണ്ണം കുറയുകയും എന്നാൽ ലഭിക്കുന്ന ദിവസങ്ങളിൽ അതിതീവ്രമായി പെയ്യുകയും ചെയ്യുന്നതാണ് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
മുന്നറിയിപ്പ് സംവിധാനങ്ങൾ മാറണം
കാലാവസ്ഥ മാറിമറിയുമ്പോൾ കേരളത്തിന്റെ ദുരന്തനിവാരണ തയ്യാറെടുപ്പുകളും മാറേണ്ടതുണ്ട്. സൂക്ഷ്മ തലത്തിലുള്ള മുന്നറിയിപ്പുകൾക്കാണ് പ്രാധാന്യം നൽകേണ്ടത്. സീസണൽ ശരാശരി കണക്കുകൾക്ക് പകരം, മണിക്കൂറുകൾക്ക് മുമ്പ് പ്രാദേശികമായി പെയ്യാൻ സാധ്യതയുള്ള തീവ്രമഴ പ്രവചിക്കാനുള്ള റഡാർ സംവിധാനങ്ങൾ ശക്തിപ്പെടുത്തണം. അതിതീവ്ര മഴയുണ്ടാകുന്ന സന്ദർഭങ്ങളിൽ നദികളിലെ ജലനിരപ്പും മലയോരങ്ങളിലെ മണ്ണിടിച്ചിൽ സാധ്യതയും മുൻകൂട്ടി അറിയാനുള്ള വാണിംഗ് സിസ്റ്റങ്ങൾ സജ്ജമാക്കണം. ഇതോടപ്പം തന്നെ കൃത്യമായി ആളുകളെ മാറ്റാനും അപകടമേഖലകൾ പൂർണമായും ഒഴിപ്പിക്കാനും ആവശ്യമായ പരിശീലനം നൽകണം. പഞ്ചായത്തുകളുടെ നേതൃത്വത്തിൽ മോക് ഡ്രില്ലുകൾ നടത്തുകയും പ്രാദേശിക മുന്നറിയിപ്പ് സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയും വേണം.
അതിതീവ്ര മഴയുടെ കെടുത്തി അനുഭവിക്കുന്ന മറ്റൊരു പ്രധാന മേഖലയാണ് നഗരങ്ങൾ. കൊച്ചിയടക്കമുള്ള തീരപ്രദേശത്തോട് ചേർന്ന് കിടക്കുന്ന നഗരങ്ങൾ സമുദ്രനിരപ്പോഡ് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. കിഴക്കൻ പ്രദേശങ്ങളിൽ പെയ്യുന്ന മഴ പുഴകളിലൂടെ എത്തുന്നതും ഇത്തരം നഗരങ്ങളുടെ സമീപത്തുള്ള പുഴകളിലൂടെയാണ്. നഗരങ്ങളിൽ പെയ്യുന്ന മഴവെള്ളം കൂടാതെ, പുഴകളിലൂടെ എത്തുന്ന വെള്ളവും പ്രദേശത്തെ ഒന്നാകെ വെള്ളക്കെട്ടിലാക്കുന്നു. വെള്ളം പെട്ടെന്ന് ഒഴുകിപ്പോകാൻ തക്കവണ്ണം നഗരങ്ങളിലെ ഡ്രെയിനേജ് സംവിധാനങ്ങൾ ഉടച്ചുവാർക്കണം. നഗരാസൂത്രണം പൂർണമായും പ്രളയത്തെ അതിജീവിക്കാൻ കഴിയുന്ന നിലയിലേക്ക് മാറ്റണം.





