ന്യൂഡൽഹി: ഔദ്യോഗിക വസതിയിലെ സ്റ്റോർ റൂമിൽ കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയെന്ന ആരോപണത്തിൽ ജസ്റ്റിസ് യശ്വന്ത് വർമ്മയ്‌ക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി ലോക്സഭാ സ്പീക്കർ നിയോഗിച്ച അന്വേഷണ സമിതി. വിശദീകരിക്കാനാകാത്ത പണം കണ്ടെത്തിയതും തെളിവുകൾ കൈകാര്യം ചെയ്തതിലെ വീഴ്ചയും തൃപ്തികരമല്ലാത്ത വിശദീകരണവും ഉൾപ്പെടെ മൂന്ന് കുറ്റാരോപണങ്ങളും തെളിഞ്ഞതായി മൂന്നംഗ സമിതി പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.
2025 മാർച്ച് 14-ന് രാത്രി ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ തീപിടിത്തമുണ്ടായതോടെയാണ് സംഭവത്തിന് തുടക്കമായത്. തീ അണയ്ക്കാനെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ വസതിയിലെ സ്റ്റോർ റൂമിൽ കത്തിയ നിലയിൽ വലിയ അളവിലുള്ള നോട്ടുകെട്ടുകൾ കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെ ജസ്റ്റിസ് വർമ്മയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നു. തുടർന്ന് ലോക്സഭാ സ്പീക്കർ അന്വേഷണ സമിതിയെ നിയോഗിക്കുകയായിരുന്നു.
ജഡ്ജിമാരുടെ അന്വേഷണ നിയമപ്രകാരം രൂപീകരിച്ച സമിതിയാണ് അന്വേഷണം നടത്തിയത്. ജസ്റ്റിസ് വർമ്മയുടെ ഔദ്യോഗിക വസതിയിലെ സ്റ്റോർ റൂമിൽ കണ്ടെത്തിയ പണത്തിന്റെ സാന്നിധ്യം, ഉറവിടം, ഉടമസ്ഥാവകാശം എന്നിവ സംബന്ധിച്ച് തൃപ്തികരമായ വിശദീകരണം നൽകുന്നതിൽ അദ്ദേഹം പരാജയപ്പെട്ടതായി സമിതി ചൂണ്ടിക്കാട്ടി. സംഭവവുമായി ബന്ധപ്പെട്ട തെളിവുകൾ യഥാസമയം സുരക്ഷിതമായി സൂക്ഷിക്കുന്നതിലും വീഴ്ചയുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. നിയമാനുസൃതമായി സ്ഥലം സീൽ ചെയ്ത് പരിശോധന നടത്തുന്നതിന് മുമ്പ് സ്റ്റോർ റൂമിലെ തെളിവുകളുടെ അവസ്ഥയിൽ മാറ്റം സംഭവിച്ചതായും സമിതി കണ്ടെത്തി.
തന്റെ ഭാഗത്തുനിന്നുള്ള വിശദീകരണത്തിൽ ആവശ്യമായ സുതാര്യതയും ആത്മാർത്ഥതയും സ്ഥാപനപരമായ ഉത്തരവാദിത്തബോധവും പ്രകടമായില്ലെന്നും അന്വേഷണ സമിതി വിലയിരുത്തി. സ്വതന്ത്ര ഔദ്യോഗിക സാക്ഷികളുടെ മൊഴികളും മറ്റ് അനുബന്ധ തെളിവുകളും പരിശോധിച്ചപ്പോൾ ജസ്റ്റിസ് വർമ്മയുടെ വിശദീകരണം ഒഴിഞ്ഞുമാറുന്നതും തൃപ്തികരമല്ലാത്തതുമാണെന്ന് സമിതി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് വർമ്മയ്‌ക്കെതിരായ കുറ്റാരോപണങ്ങളിൽ ഒന്നും രണ്ടും മൂന്നും വകുപ്പുകൾ തെളിഞ്ഞതായി സമിതി അന്തിമമായി രേഖപ്പെടുത്തി.
വാക്കാലുള്ള മൊഴികളും രേഖാമൂലമുള്ള തെളിവുകളും ഉൾപ്പെടെ അന്വേഷണത്തിനിടെ ശേഖരിച്ച മുഴുവൻ വിവരങ്ങളും രണ്ട് വാല്യങ്ങളായാണ് റിപ്പോർട്ടിനൊപ്പം സമർപ്പിച്ചിരിക്കുന്നത്. മൂന്നംഗ അന്വേഷണ സമിതി മേയിൽ തന്നെ റിപ്പോർട്ട് ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കൈമാറിയിരുന്നു.





