കേരള പ്രൈവറ്റ് ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിൽ ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ നടത്തിയ പരാമർശങ്ങൾ വലിയ പ്രതിഷേധത്തിന് വഴിവച്ചിരിക്കുകയാണ്. കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശിനി പദ്ധതിയിലൂടെ സൗജന്യമായി യാത്ര ചെയ്യുന്ന സ്ത്രീകളെ കേന്ദ്രീകരിച്ചായിരുന്നു മന്ത്രിയുടെ പരാമർശങ്ങൾ. ബസിന് കാശില്ലാത്ത സ്ത്രീകൾ മക്കളെ ഫീസ് കൊടുക്കേണ്ട സ്വകാര്യ സ്‌കൂളുകളിൽ ചേർക്കുന്നുവെന്നും, സർക്കാർ സ്‌കൂളുകളിൽ സീറ്റ് ഒഴിഞ്ഞുകിടന്നിട്ടും അവിടേക്ക് കുട്ടികളെ അയയ്ക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. അസുഖം വന്നാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സിക്കാൻ പണമില്ലാത്തതിനാൽ അച്ഛനെയും ഭർത്താവിനെയും സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കിടത്തുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
ഈ പ്രസ്താവനയെ പരിശോധിക്കുമ്പോൾ ആദ്യം പരിഗണിക്കേണ്ടത് അതിന്റെ പശ്ചാത്തലമാണ്. സ്വകാര്യ ബസ് ഉടമകളുടെ സംഘടനയുടെ വേദിയിലാണ് മന്ത്രി സംസാരിച്ചത്. പ്രിയദർശിനി പദ്ധതി തങ്ങളുടെ വരുമാനത്തെ ബാധിക്കുന്നുവെന്ന പരാതിയുള്ള സ്വകാര്യ ബസ് മേഖലയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് സൗജന്യ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സാമ്പത്തിക ജീവിതത്തെക്കുറിച്ച് മന്ത്രി ചോദ്യങ്ങൾ ഉയർത്തിയത്. എന്നാൽ ഒരു ക്ഷേമപദ്ധതി സ്വകാര്യ മേഖലയെ സാമ്പത്തികമായി ബാധിക്കുന്നുവെങ്കിൽ, അതിന്റെ പരിഹാരം പദ്ധതി ഉപയോഗിക്കുന്ന സാധാരണക്കാരെ കുറ്റപ്പെടുത്തുന്നതിലല്ല. നയപരമായ പരിഹാരമാണ് സർക്കാർ കണ്ടെത്തേണ്ടത്.
മന്ത്രിയുടെ വാദത്തിലെ പ്രധാന പ്രശ്‌നം അതിന്റെ സ്ത്രീ വിരുദ്ധ സ്വഭാവമാണ്. ഒരു സ്ത്രീ സൗജന്യ ബസിൽ യാത്ര ചെയ്യുന്നു എന്നതുകൊണ്ട് അവരുടെ കുടുംബത്തിലെ മറ്റ് സാമ്പത്തിക തീരുമാനങ്ങൾ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടോ എന്നതാണ് യഥാർഥ ചോദ്യം. യാത്രാക്കൂലി ലാഭിക്കുന്ന ഒരു കുടുംബം ആ പണം കുട്ടികളുടെ വിദ്യാഭ്യാസത്തിനോ ചികിത്സയ്ക്കോ മറ്റ് ആവശ്യങ്ങൾക്കോ മാറ്റിവയ്ക്കുന്നത് അസാധാരണമായ കാര്യമല്ല. പരിമിതമായ വരുമാനമുള്ള കുടുംബങ്ങൾ ഓരോ ചെലവും മുൻഗണന അനുസരിച്ച് ക്രമീകരിച്ചാണ് മുന്നോട്ടുപോകുന്നത്. ഒരു മേഖലയിൽ ചെലവ് കുറയ്ക്കുന്നത് മറ്റൊരു മേഖലയിൽ ചെലവഴിക്കരുതെന്ന നിയമമൊന്നുമില്ല. തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് നേതാക്കൾ പറഞ്ഞിരുന്നത് സ്ത്രീകൾക്ക് സൗജന്യമായി ടൂർ പോകാം, യാത്രാക്കാശ് മിച്ചം വെക്കാം എന്നൊക്കെയായിരുന്നു. സൗജന്യ യാത്രയുടെ പ്രയോജനം ലഭിക്കുന്ന ഒരാൾക്ക് കുട്ടിയെ സ്വകാര്യ സ്‌കൂളിൽ പഠിപ്പിക്കാനും കഴിയും; രോഗം വന്നാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടാനും കഴിയും. ഈ രണ്ട് കാര്യങ്ങളും പരസ്പരം വിരുദ്ധമാകണമെന്നില്ല.
കുട്ടികളെ സർക്കാർ സ്‌കൂളിൽ പഠിപ്പിക്കാതെ സ്വകാര്യ സ്‌കൂളിൽ ചേർക്കുന്നതിന് കുടുംബങ്ങൾക്ക് പല കാരണങ്ങളുമുണ്ടാകും. സർക്കാർ സ്‌കൂളുകളും സ്വകാര്യ സ്‌കൂളുകളും തമ്മിലുള്ള തിരഞ്ഞെടുപ്പ് കേരളത്തിൽ വർഷങ്ങളായി നടക്കുന്ന സാമൂഹിക ചർച്ചയാണ്. അതിനെ ഒരു കുടുംബത്തിന്റെ, പ്രത്യേകിച്ച് സ്ത്രീകളുടെ സാമ്പത്തിക കാപട്യമായി മാത്രം കാണുന്നത് യാഥാർഥ്യത്തെ വളരെ ലളിതമായ ഒരു ചട്ടക്കൂടിൽ ഒതുക്കുകയാണ്.
ആശുപത്രികളുടെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. സർക്കാർ ആശുപത്രിയിൽ ചികിത്സ തേടുന്നവർക്കെല്ലാം മികച്ച സൗകര്യങ്ങൾ ലഭിക്കുന്നുവെന്ന് പറയാനാകില്ല. അടിയന്തിര സാഹചര്യങ്ങൾ ഉണ്ടായാൽ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് പോവുകയാണ് എല്ലാവരും ചെയ്യുക. അത് സർക്കാർ ആശുപത്രിയിലേക്ക് തന്നെ ആകണമെന്നില്ല. തിരക്ക്, കിടക്കകളുടെ കുറവ്, അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതി തുടങ്ങിയ പ്രശ്‌നങ്ങൾ പല സർക്കാർ ആശുപത്രികളും നേരിടുന്നുണ്ട്. അതേസമയം, ചികിത്സയുടെ സ്വഭാവമനുസരിച്ച് ചിലർ സ്വകാര്യ ആശുപത്രികളെയും ആശ്രയിക്കുന്നു. അതിനാൽ ഒരു കുടുംബം സൗജന്യ ബസ് യാത്ര ഉപയോഗിക്കുന്നതും മറ്റൊരു അവസരത്തിൽ സ്വകാര്യ ആശുപത്രിയെ ആശ്രയിക്കുന്നതും തമ്മിൽ നിർബന്ധമായും വൈരുദ്ധ്യമുണ്ടെന്ന് പറയാനാകില്ല.
ഇവിടെയാണ് മന്ത്രിയുടെ പരാമർശത്തെ വിമർശനാത്മകമായി സമീപിക്കേണ്ടത്. ഒരു കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി വിലയിരുത്താൻ അവർ ഏത് ബസിൽ യാത്ര ചെയ്യുന്നു എന്നതോ കുട്ടികളെ ഏത് സ്‌കൂളിൽ പഠിപ്പിക്കുന്നു എന്നതോ മാത്രം നോക്കിയാൽ മതിയാകില്ല. കുടുംബത്തിന്റെ വരുമാനം, ചെലവുകൾ, കടബാധ്യത, ചികിത്സാ ആവശ്യങ്ങൾ, വിദ്യാഭ്യാസ ചെലവ് തുടങ്ങി നിരവധി കാര്യങ്ങൾ അതിൽ ഉൾപ്പെടുന്നു. പുറമേ നിന്ന് നോക്കി ഒരു കുടുംബത്തിന്റെ സാമ്പത്തിക ജീവിതത്തെക്കുറിച്ച് വിധിയെഴുതുന്നത് എളുപ്പമാണ്. എന്നാൽ യഥാർഥ ജീവിതം അത്ര ലളിതമല്ല.
പ്രിയദർശിനി പോലുള്ള സൗജന്യ യാത്രാ പദ്ധതികളുടെ ലക്ഷ്യമായി യുഡിഎഫ് തന്നെ പ്രഖ്യാപിച്ചിരുന്നത് സ്ത്രീകളുടെ യാത്രാ ചെലവ് കുറയ്ക്കുകയും അവരുടെ ചലനശേഷി വർധിപ്പിക്കുകയും ചെയ്യുക എന്നതൊക്കെയാണ്. തൊഴിൽ, വിദ്യാഭ്യാസം, ചികിത്സ, കുടുംബകാര്യങ്ങൾ തുടങ്ങിയ ആവശ്യങ്ങൾക്കായി സ്ത്രീകൾക്ക് കൂടുതൽ സ്വതന്ത്രമായി യാത്ര ചെയ്യാൻ കഴിയുന്നത് അവരുടെ സാമൂഹികവും സാമ്പത്തികവുമായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. ഒരു സ്ത്രീ സൗജന്യ ബസ് യാത്ര തിരഞ്ഞെടുക്കുന്നുവെങ്കിൽ, അതിന്റെ അർഥം അവൾക്ക് ജീവിതത്തിലെ മറ്റെല്ലാ കാര്യങ്ങളിലും സാമ്പത്തിക സഹായം ആവശ്യമില്ല എന്നല്ല. മറിച്ച്, പരിമിതമായ വരുമാനത്തിനുള്ളിൽ യാത്രാചെലവ് കുറച്ച് ആ പണം മറ്റൊരു ആവശ്യത്തിനായി ഉപയോഗിക്കാനുള്ള അവസരമാണ് ആ പദ്ധതി നൽകുന്നത്. സർക്കാർ എല്ലാ സ്ത്രീകൾക്കുമായി ഒരു പദ്ധതി പ്രഖ്യാപിച്ചാൽ അതിന്റെ ഗുണഫലം അനുഭവിക്കാൻ ഈ നാട്ടിലെ എല്ലാ സ്ത്രീകൾക്കും അവകാശമുണ്ട്. അതിൽ പിഴവുകളുണ്ടെന്ന് ഗതാഗത മന്ത്രിക്ക് തോന്നിയാൽ പദ്ധതിയിലാണ് തിരുത്തൽ വരുത്തേണ്ടത്. അല്ലാതെ സ്ത്രീകളെ കുറ്റപ്പെടുത്തുകയല്ല വേണ്ടത്.
സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധി യാഥാർഥ്യമായ പ്രശ്‌നമാണ്. ഇന്ധനവില, ജീവനക്കാരുടെ ചെലവ്, വാഹന പരിപാലനം, യാത്രക്കാരുടെ എണ്ണത്തിലെ മാറ്റം തുടങ്ങി പല കാരണങ്ങളും ഈ മേഖലയെ ബാധിക്കുന്നുണ്ട്. പ്രിയദർശിനി പദ്ധതിയുടെ ഫലമായി സ്വകാര്യ ബസുകളുടെ വരുമാനം കുറയുന്നുവെന്ന പരാതി ഉണ്ടെങ്കിൽ അതും സർക്കാർ ഗൗരവത്തോടെ പരിശോധിക്കണം. അതിന്റെ പാപഭാരം സ്ത്രീകളുടെ തലയിൽ കെട്ടിവെക്കുകയല്ല വേണ്ടത്. പൊതുഗതാഗത രംഗത്തെ പ്രശ്‌നങ്ങൾക്ക് നയപരമായ പരിഹാരങ്ങളാണ് വേണ്ടത്. ഒരു വിഭാഗത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ മറ്റൊരു വിഭാഗത്തിലെ സാധാരണക്കാരെ ചോദ്യം ചെയ്യേണ്ട സാഹചര്യം ഉണ്ടാകരുത്.
ഇവിടെയാണ് മന്ത്രിയുടെ പ്രസംഗം മറ്റൊരു പ്രധാന ചോദ്യവും ഉയർത്തുന്നത്. എല്ലാ സ്ത്രീകൾക്കുമായി പ്രഖ്യാപിക്കപ്പെട്ട ഒരു ക്ഷേമപദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ആ പദ്ധതി ലഭിക്കുന്നതിനുള്ള ‘അർഹത’ തെളിയിക്കാൻ അവരുടെ ജീവിതത്തിലെ മറ്റ് എല്ലാ സാമ്പത്തിക തീരുമാനങ്ങളും വിശദീകരിക്കേണ്ടതുണ്ടോ? സൗജന്യ യാത്ര ഉപയോഗിക്കുന്ന ഒരാൾക്ക് സ്വകാര്യ സ്‌കൂളിൽ കുട്ടിയെ പഠിപ്പിക്കാനോ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടാനോ അവകാശമില്ലേ? സൗജന്യ യാത്ര ലഭിക്കുന്നതുകൊണ്ട് ഒരു കുടുംബം എല്ലാ മേഖലകളിലും സാമ്പത്തികമായി പിന്നാക്കം നിൽക്കണമെന്ന നിബന്ധനയുണ്ടോ? അങ്ങനെയെങ്കിൽ എന്തുകൊണ്ടാണ് സൗജന്യയാത്ര സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്ക് വേണ്ടി മാത്രമായി പരിമിതപ്പെടുത്താതിരുന്നത് എന്ന ചോദ്യത്തിന് മന്ത്രി തന്നെയാണ് മറുപടി പറയേണ്ടത്.
പൊതുപ്രവർത്തകരുടെ ഭാഷ, അവർ പ്രതിനിധീകരിക്കുന്ന ജനതയോടുള്ള ബഹുമാനത്തിന്റെ അളവുകോൽ കൂടിയാണ്. അതുകൊണ്ടുതന്നെ ഒരു ക്ഷേമപദ്ധതിയുടെ ഗുണഭോക്താക്കളെക്കുറിച്ച് സംസാരിക്കുമ്പോൾ പരിഹാസത്തേക്കാൾ വേണ്ടത് ഉത്തരവാദിത്തമാണ്. സൗജന്യ ബസിൽ കയറുന്ന സ്ത്രീകളോട് കണക്ക് ചോദിക്കുന്നതിന് മുമ്പ് എന്തിനാണ് സ്ത്രീകൾക്ക് സൗജന്യയാത്ര നൽകിയത് എന്ന് സ്വന്തം മന്ത്രിസഭയിലെങ്കിലും ചോദിക്കാനുള്ള മാന്യത സി.പി. ജോൺ കാണിക്കണമായിരുന്നു.





