വാഷിങ്ടൺ: ഇറാനെതിരെ വാരാന്ത്യത്തിൽ നടത്താനിരുന്ന ആക്രമണം തൽക്കാലം ഒഴിവാക്കിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെയും മിഡിൽ ഈസ്റ്റിലെ മറ്റ് രാജ്യങ്ങളുടെയും അഭ്യർഥനയെ തുടർന്നാണ് ആക്രമണം മാറ്റിവച്ചതെന്നും കരാറിന്റെ ഇറാനുമായുള്ള അടിസ്ഥാന വ്യവസ്ഥകളിൽ ധാരണയായതായും ട്രംപ് അവകാശപ്പെട്ടു. എന്നാൽ കരാർ വേഗത്തിൽ അന്തിമമാക്കാൻ സാധിച്ചാൽ മാത്രമേ ആക്രമണം ഒഴിവാക്കുന്ന നടപടി തുടരുമെന്നും ട്രംപ് വ്യക്തമാക്കി.
ട്രംപിന്റെ പ്രഖ്യാപനം പുറത്തുവന്നത് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെയാണ്. നിർദേശിക്കപ്പെടുന്ന കരാറിന്റെ ഭാഗമായി ഹോർമുസ് കടലിടുക്ക് ഉടൻ, പൂർണമായും തുറക്കുന്നതിനും ഇറാന്റെ ആണവ ഭീഷണി അവസാനിപ്പിക്കുന്നതിനുമുള്ള വ്യവസ്ഥകൾ ഉൾപ്പെടുമെന്ന് ട്രംപ് അവകാശപ്പെടുന്നു.

ഇറാനും മറ്റ് മിഡിൽ ഈസ്റ്റ് രാജ്യങ്ങളും ആക്രമണം നടത്തരുതെന്ന് അമേരിക്കയോട് ആവശ്യപ്പെട്ടെന്നും കരാറിന്റെ അടിസ്ഥാനരേഖയിൽ ധാരണയായിട്ടുണ്ടെന്നുമാണ് ട്രംപിന്റെ വാദം. ലോകത്തിന്റെ ഭാവി സുരക്ഷയും സമാധാനവും പരിഗണിച്ചാണ് ആക്രമണം റദ്ദാക്കാൻ തീരുമാനിച്ചതെന്നും, എന്നാൽ അതിവേഗം കരാറിലെത്താൻ സാധിക്കണമെന്ന നിബന്ധനയോടെയാണ് ഈ തീരുമാനമെന്നും ട്രംപ് വ്യക്തമാക്കുന്നു.
അതേസമയം, ഇറാനെതിരായ സൈനിക നടപടിയിൽ അമേരിക്കയുടെ ശക്തി കുറച്ചുകാണേണ്ടതില്ലെന്ന മുന്നറിയിപ്പും ട്രംപ് നൽകി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കാണാത്ത തരത്തിലുള്ള സൈനിക ശക്തിയും ആയുധസജ്ജതയുമാണ് അമേരിക്കയ്ക്കുള്ളതെന്നും ഇറാനെതിരെ നടപടിക്ക് യുഎസ് പൂർണമായും തയ്യാറാണെന്നും ട്രംപ് അവകാശപ്പെട്ടു. അമേരിക്കയുമായി ധാരണയിലെത്താനുള്ള ശ്രമങ്ങളിൽ ഇസ്രയേലും പങ്കാളിയാകാൻ സമ്മതിച്ചതായും ട്രംപ് പറഞ്ഞു. അഞ്ച് മാസമായി തുടരുന്ന യുദ്ധത്തിന് അവസാനമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും അമേരിക്കൻ പ്രസിഡന്റ് വ്യക്തമാക്കി. എന്നാൽ ട്രംപിന്റെ പ്രസ്താവനയോട് ഇസ്രയേൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതിനിടെ, അമേരിക്കയുടെ പുതിയ ആക്രമണ ഭീഷണിക്കെതിരെ ഇറാൻ ശക്തമായ മുന്നറിയിപ്പാണ് നൽകിയത്. അമേരിക്കൻ സൈന്യം ഇറാനെതിരെ വീണ്ടും ആക്രമണം നടത്തിയാൽ നിർണായക തിരിച്ചടി നൽകുമെന്ന് ഇറാൻ വ്യക്തമാക്കി. ‘സാഹസികമായ നടപടികളിൽ’ നിന്ന് അമേരിക്ക വിട്ടുനിൽക്കണമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഖ്ചി ശനിയാഴ്ച തുർക്കി, പാകിസ്ഥാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ ഉന്നത നേതാക്കളുമായി ഫോണിൽ ചർച്ച നടത്തിയിരുന്നു. ഇറാനെതിരായ ഏതൊരു ആക്രമണത്തിനും ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് അദ്ദേഹം പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറുമായും തുർക്കി വിദേശകാര്യമന്ത്രി ഹകാൻ ഫിദാനുമായും നടത്തിയ സംഭാഷണത്തിൽ വ്യക്തമാക്കിയതായി അരാഖ്ചിയുടെ ടെലിഗ്രാം അക്കൗണ്ടിൽ അറിയിച്ചു.
അമേരിക്കയുടെ ‘അസ്ഥിരപ്പെടുത്തുന്ന നടപടികൾ’ മേഖലയിൽ ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങളും ഇതുവഴി ഉയരുന്ന സുരക്ഷാ ഭീഷണികളും ചർച്ചയായതായും റിപ്പോർട്ടുണ്ട്. സൗദി വിദേശകാര്യമന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാനുമായുള്ള സംഭാഷണത്തിലും അരാഖ്ചി സമാനമായ മുന്നറിയിപ്പ് ആവർത്തിച്ചു. അമേരിക്കയോ ഇസ്രയേലോ നടത്തുന്ന ആക്രമണങ്ങൾക്കും അതിൽ ഏതെങ്കിലും പ്രാദേശിക രാജ്യം പങ്കാളിയാകുന്നതിനും ആനുപാതികമായ തിരിച്ചടി നൽകുമെന്നാണ് ഇറാന്റെ നിലപാട്.
അതേസമയം, ഇറാനെതിരായ അമേരിക്കയുടെ നീക്കങ്ങളെക്കുറിച്ച് സൗദി അറേബ്യക്കും ആശങ്കയുള്ളതായി റിപ്പോർട്ടുകൾ പുറത്തുവന്നു. യുഎസ് വാർത്താ മാധ്യമമായ ആക്സിയോസിനെ ഉദ്ധരിച്ച് പുറത്തുവന്ന റിപ്പോർട്ട് പ്രകാരം, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ശനിയാഴ്ച ട്രംപുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇറാനെതിരായ അമേരിക്കയുടെ പദ്ധതികളെക്കുറിച്ച് വ്യക്തത തേടുകയും ആശങ്ക അറിയിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. ഇതിനിടെ, ഗൾഫ് മേഖലയിൽ സംഘർഷം കൂടുതൽ രൂക്ഷമാകുമെന്ന ആശങ്കയും ശക്തമാണ്. ഇറാനിൽനിന്ന് വിക്ഷേപിച്ച ഡ്രോണുകൾ തങ്ങളുടെ പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് എത്തിയതായി കുവൈത്ത് സൈന്യം അറിയിച്ചിരുന്നു. ഇവ തകർത്തതായും കുവൈത്ത് സൈന്യം പറഞ്ഞു.
അമേരിക്ക ഇറാനിലെ ഊർജ അടിസ്ഥാനസൗകര്യങ്ങൾ ആക്രമിച്ചാൽ സൗദി അറേബ്യയിലെയും യുഎഇയിലെയും എണ്ണപ്പാടങ്ങളും ഖത്തറിലെയും ഇസ്രയേലിലെയും വാതക മേഖലകളും ലക്ഷ്യമിട്ട് തിരിച്ചടി ഉണ്ടാകുമെന്ന് ഇറാനിലെ പരമോന്നത സുരക്ഷാ സംവിധാനവുമായി ബന്ധമുള്ള നൂർന്യൂസ് റിപ്പോർട്ട് ചെയ്തു. മേഖലയിൽ ആക്രമണം വ്യാപിച്ചാൽ വലിയ തോതിലുള്ള ഊർജ പ്രതിസന്ധിക്കും ആഗോള വിപണികളിൽ അസ്ഥിരതയ്ക്കും കാരണമാകുന്ന തരത്തിലുള്ള തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ ഇറാൻ നൽകുന്നത്.
ട്രംപിന്റെ പുതിയ പ്രഖ്യാപനത്തോടെ അമേരിക്കയും ഇറാനും തമ്മിലുള്ള നേരിട്ടുള്ള സംഘർഷം തൽക്കാലം ഒഴിവാക്കപ്പെടുമെന്ന പ്രതീക്ഷ ഉയർന്നെങ്കിലും, കരാർ യാഥാർഥ്യമാകുമോ എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. ഹോർമുസ് കടലിടുക്ക് തുറന്നുതന്നെ നിർത്തുക, ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുക തുടങ്ങിയ വിഷയങ്ങളിൽ ഇരുപക്ഷവും യഥാർഥ ധാരണയിലെത്തുന്നതാണ് ഇനി നിർണായകം. ലോകത്തിലെ പ്രധാന എണ്ണ ഗതാഗതപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിനെ ചുറ്റിപ്പറ്റിയുള്ള സംഘർഷം കൂടുതൽ രൂക്ഷമായാൽ ആഗോള എണ്ണവിലയിലും വ്യാപാരമേഖലയിലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകാനുള്ള ആശങ്കകളും നിലനിൽക്കുകയാണ്.





