കണ്ണൂര്‍: വ്യാജ രേഖ ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയതിന് കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗത്തിന് ആറ് വര്‍ഷം തടവും എണ്‍പതിനായിരം രൂപ പിഴയും. ഡോ എന്‍ കെ ദീപകിനാണ് തലശേരി വിജിലന്‍സ് കോടതി പതിനെട്ട് വർഷങ്ങൾക്ക് ശേഷം ശിക്ഷ വിധിച്ചത്. കണ്ണൂര്‍ സര്‍വകലാശാ പയ്യന്നൂര്‍ പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാമ്പസിലെ ഫിസിക്‌സ് വിഭാഗം മുൻ എച്ച്ഒഡിയാണ് ഡോ എന്‍ കെ ദീപക്ക്. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റത്തിന് പിന്നാലെയാണ് ഇയാളെ സിന്‍ഡിക്കേറ്റ് അംഗമാക്കി നിയമിച്ചത്.
2008ൽ ദീപക് ഫിസിക്സ് വിഭാഗം മേധാവിയായി ചുമതല വഹിച്ചിരുന്ന കാലയളവിലാണ് കേസിനാസ്പദമായ ക്രമക്കേട് നടന്നത്. ദിവസ വേതനത്തില്‍ സര്‍വകലാശാല പ്രൊഫഷണല്‍ അസിസ്റ്റന്റിനെ നിയമിച്ചതിലാണ് ക്രമക്കേട് കണ്ടെത്തിയത്. വ്യാജ വിലാസവും ഒപ്പുമിട്ട് ഡോ ദീപക് തന്നെ രണ്ട് മാസത്തെ ശമ്പളം കൈപ്പറ്റുകയായിരുന്നു.
ഫിസിക്സ് വിഭാഗത്തിലെ പ്രൊഫഷണൽ അസിസ്റ്റൻ്റ് തസ്തികയിലെ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഒരാളെ നിയമിക്കുന്നതിനായി 2008 ജൂൺ 26-ന് സർവകലാശാല വൈസ് ചാൻസലർക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് ഇതിന് ലഭിച്ച അനുമതിയുടെ അടിസ്ഥാനത്തിലാണ് ദീപക് തട്ടിപ്പ് നടത്തിയത്. അന്നത്തെ കെമിസ്ട്രി വിഭാഗത്തിൽ സമാന തസ്‌തികയിൽ താൽക്കാലികമായി ജോലി ചെയ്തിരുന്ന ജീവനക്കാരൻ്റെ പേരിൽ പ്രൊഫഷണൽ അസിസ്റ്റന്റ് തസ്തികയ്ക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന വ്യാജരേഖ സംഘടിപ്പിക്കുകയും ഇതിൽ വ്യാജ വിലാസം ചേർത്ത് ഉപയോഗിച്ചതായും വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
വ്യാജരേഖകളുടെ അടിസ്ഥാനത്തിൽ ഫിസിക്‌സ് വിഭാഗത്തിൽ പ്രൊഫഷണൽ അസിസ്റ്റന്റായി നിയമനം നടത്തിയതായി ദീപക് സർവകലാശാല അധികൃതരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. തുടർന്ന് വിനോദ് കുമാർ എന്ന പേരിൽ വ്യാജ ഒപ്പ് രേഖപ്പെടുത്തി 2008 ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ ശമ്പളം പ്രതി അനധികൃതമായി കൈപ്പറ്റിയെന്നും പ്രോസിക്യൂഷൻ കോടതിയിൽ കൃത്യമായി തെളിയിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അനൂബ് കെ ബി ഹാജരായി. വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ ബ്യൂറോ കണ്ണൂർ യൂണിറ്റാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കിയത്. കണ്ണൂർ യൂണിറ്റ് മുൻ ഡിവൈഎസ്‌പി ആയിരുന്ന മധുസൂദനൻ വി രജിസ്റ്റർ ചെയ്‌ത കേസിന്റെ അന്വേഷണം ഡിവൈഎസ്‌പിമാരായ മധുസൂദനൻ വി, ബാബു പെരിങ്ങേത്ത് എന്നിവർ ചേർന്നാണ് നിർവഹിച്ചത്. തുടർന്ന് ഡിവൈഎസ്‌പി ബാബു പെരിങ്ങേത്താണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.