ഇക്കഴിഞ്ഞ ആഗസ്റ്റ് 12ന് അഹമ്മദാബാദിൽ 22 വയസ്സുള്ള ഒരു യുവതി ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യവേ അമിതവേഗതയിലെത്തിയ വാഹനം ഇടിച്ച് മരണപ്പെട്ടു എന്ന ഒരു വാർത്ത പുറത്തുവന്നു. നമ്മുടെ രാജ്യത്ത് ഹിറ്റ് ആൻഡ് റൺ സംഭവങ്ങൾ ഒരു പതിവ് കാര്യമായത് കൊണ്ടുതന്നെ അതിന് വലിയ ഒരു പ്രാധാന്യം ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ, പൊലീസ് നടത്തിയ അന്വേഷണത്തിൽ വെളിപ്പെട്ടത് ഒരു റോഡപകടത്തിന്റെ കഥയായിരുന്നില്ല, മറിച്ച് ‘കുടുംബത്തിന്റെ അന്തസ്സ്’ സംരക്ഷിക്കാൻ വേണ്ടി സ്വന്തം രക്തത്തിൽ പിറന്ന മകളെ പിതാവും സഹോദരനും ചേർന്ന് അതിക്രൂരമായി കൊലപ്പെടുത്തിയതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന സോഫിയ എന്ന 22-കാരിയാണ് സ്വന്തം കുടുംബത്തിന്റെ ഓണർ കില്ലിങിന്റെ ഇരയായി ജീവൻ വെടിയേണ്ടി വന്നത്. മകളെ ചുറ്റികയ്ക്ക് അടിച്ചു കൊന്ന്, അത് ഒരു അജ്ഞാത വാഹനമിടിച്ചുള്ള അപകടമാക്കി മാറ്റാനായിരുന്നു കുടുംബത്തിന്റെ ശ്രമം. ഈ ഡിജിറ്റൽ കാലഘട്ടത്തിൽ ഹോണർ കില്ലിങിന് പുതിയ പുതിയ കാരണങ്ങൾ ഉണ്ടാവുന്നു എന്നതിന്റെ ഞെട്ടിക്കുന്ന ഉദാഹരണം കൂടിയാണ് സോഫിയയുടെ കൊലപാതകം.
മനസ്സാക്ഷിയെ മരവിപ്പിക്കുന്ന സംഭവങ്ങളാണ് ഓഗസ്റ്റ് 12-ന് രാത്രിയിൽ നടന്നത്. സോഫിയയുടെ പിതാവ് 56-കാരനായ മുഹമ്മദ് ഫാറൂഖും, സഹോദരൻ 38-കാരനായ മുഹമ്മദ് ഹാബിലും ചേർന്ന് സോഫിയയെ ബൈക്കിൽ കൂട്ടി പുറത്തേക്ക് കൊണ്ടുപോയി. യാത്രയ്ക്കിടയിൽ, ഘെൽജിപുര ഗ്രാമത്തിന് സമീപമുള്ള ആളൊഴിഞ്ഞ വിജനമായ ഒരു വഴിയിലേക്ക് ഹാബിൽ ബൈക്ക് തിരിച്ചു. മുൻകൂട്ടി ആസൂത്രണം ചെയ്തതുപോലെ, ഹാബിൽ തന്റെ പാന്റിനടിയിൽ ഒളിപ്പിച്ചിരുന്ന ഇരുമ്പ് ചുറ്റിക പുറത്തെടുത്ത് സോഫിയയുടെ തലയ്ക്ക് മൂന്ന് തവണ ആഞ്ഞു അടിക്കുകയായിരുന്നു. പെങ്ങൾ ബോധരഹിതയായി വീണതോടെ പിതാവിന്റെ സഹായത്തോടെ അവർ വീണ്ടും ക്രൂരമായി ആക്രമണം തുടർന്നു. സോഫിയ മരണപ്പെടുമെന്ന നിലയിലുള്ള പരിക്ക് ഉണ്ടാക്കിയശേഷം, അവളേയും കൊണ്ട് മെയിൻ റോഡിലേക്ക് വന്നു. ഇവരുടെ ബൈക്ക് അടിച്ചു തകർത്ത് റോഡിലിട്ട ശേഷം അമിതവേഗതയിൽ വന്ന വാഹനം ഇടിച്ചതാണെന്ന മട്ടിൽ ഒരു അപകട രംഗം കൃത്രിമമായി സൃഷ്ടിച്ചു.

തൊട്ടുപിന്നാലെ, വാഹനാപകടം നടന്നുവെന്നും ഒരു അജ്ഞാത വാഹനം തങ്ങളെ ഇടിച്ചു തെറിപ്പിച്ചെന്നും അവകാശപ്പെട്ട് ഹാബിൽ തന്നെ പൊലീസിനെ വിളിക്കുകയായിരുന്നു. അപകടത്തിൽ തന്റെ പെങ്ങൾക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്നും തനിക്ക് നിസ്സാര പരിക്ക് മാത്രമേ ഏറ്റുള്ളൂ എന്നുമാണ് ഹാബിൽ പോലീസിനോട് പറഞ്ഞത്. ഉടൻ തന്നെ സോഫിയയെ സോളാ സിവില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഓഗസ്റ്റ് 13-ന് രാവിലെ തന്നെ മരണത്തിന് കീഴടങ്ങി.
ട്രാഫിക് പോലീസിന്റെ ആദ്യശ്രമം ഇടിച്ചിട്ട വാഹനം കണ്ടെത്താൻ വേണ്ടിയായിരുന്നു. എന്നാൽ, ഇതിനായി സംഭവസ്ഥലത്തെ സിസിടിവി (CCTV) ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, ഹാബിൽ പറഞ്ഞ സമയത്ത് അത്തരം ഒരു വാഹനവും അവിടെ കടന്നുപോയിട്ടില്ലെന്ന് വെളിപ്പെട്ടു. കൂടാതെ ഹാബിലിന്റെ മൊഴികളിലെ പരസ്പരവിരുദ്ധതയും സംശയം ഇരട്ടിപ്പിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ അതിക്രൂരമായ കുറ്റകൃത്യം വെളിപ്പെട്ടു.
കൊലപാതകത്തിനും ഏകദേശം മൂന്ന് മാസം മുമ്പ് സോഫിയ തന്റെ സുഹൃത്തായ ഒരു യുവാവിനൊപ്പമുള്ള റീൽ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കുടുംബം ഇതിനെ വലിയ നാണക്കേടായാണ് കണ്ടത്. സോഫിയ കാരണം ‘സമുദായത്തിന് മുന്നിലെ അപമാനം’ ഒഴിവാക്കാന് കുടുംബം തീരുമാനമെടുത്തു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതികൾ സമ്മതിക്കുകയായിരുന്നു. മൂന്ന് മാസത്തോളം സമയമെടുത്ത് അതിവിദഗ്ദ്ധമായി ആസൂത്രണം ചെയ്തതാണ് ഈ കൃത്യം നടപ്പാക്കിയത് എന്നാണ് പൊലീസ് പറയുന്നത്. നിലവിൽ രണ്ട് പ്രതികളും അറസ്റ്റിലായി റിമാൻഡിലാണ്.
‘ദുരഭിമാനക്കൊല’ എന്ന ക്രൂരമായ കുറ്റകൃത്യം
നമ്മുടെ രാജ്യത്ത് കാലങ്ങളായി നിലനിന്നുപോരുന്ന ഒരു ക്രൂരമായ കുറ്റകൃത്യമാണ് ദുരഭിമാനക്കൊല. ലോകം വികസിക്കുമ്പോഴും നമ്മുടെ രാജ്യത്ത് ദുരഭിമാനക്കൊലകൾ തുടരുക തന്നെയാണ് എന്നതാണ് ഈ സംഭവം ഒരിക്കൽ കൂടി തെളിയിക്കുന്നത്. അഹമ്മദാബാദിൽ സോഫിയ ദാരുണമായി കൊല്ലപ്പെട്ട ഈ സംഭവം വ്യക്തമാക്കുന്നത്, ഡിജിറ്റൽ കാലഘട്ടത്തിൽ ദുരഭിമാനക്കൊലകൾക്ക് പുതിയ കാരണങ്ങൾ ഉണ്ടാവുന്നു എന്നാണ്. ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വന്നു എന്ന ഒറ്റ കാരണം കൊണ്ടാണ് മൂന്ന് മാസത്തോളം പ്ലാൻ ചെയ്ത് ഒരു പെൺകുട്ടിയെ കൊല്ലാൻ ഒരു പിതാവിനെയും സഹോദരനെയും പ്രേരിപ്പിച്ചത്. ദേഷ്യത്തിന്റെയോ പെട്ടെന്നുള്ള വികാരത്തള്ളിച്ചയുടെയോ പുറത്തല്ല ഈ കൊലപാതകം നടന്നത്. മറിച്ച്, മാസങ്ങളോളം ആസൂത്രണം ചെയ്ത്, മഴയുള്ള രാത്രി തിരഞ്ഞെടുത്ത്, ക്യാമറകൾ കുറവുള്ള വിജനമായ വഴി കണ്ടെത്തിയാണ് കുറ്റം ചെയ്തത്. കൊലപാതകത്തെ റോഡപകടമാക്കി മാറ്റി നിയമസംവിധാനത്തിന്റെ കണ്ണിൽ പൊടിയിടാനും അവർ ശ്രമിച്ചു. ഒരു യുവതിക്ക് സ്വന്തമായി ഒരു സുഹൃത്തുണ്ടാകാനോ ജീവിക്കാനോ ഉള്ള സ്വാതന്ത്ര്യത്തെ കുടുംബത്തിന്റെ ‘അന്തസ്സിന്’ മേലുള്ള ഭീഷണിയായി കണക്കാക്കുന്ന പിതൃമേധാവിത്ത മനോഭാവവും സ്ത്രീയുടെ വ്യക്തിത്വത്തിന്മേലുള്ള കുടുംബത്തിന്റെയും സമൂഹത്തിന്റെയും കടന്നുകയറ്റവുമാണ് ഇവിടെ വ്യക്തമാകുന്നത്.
കുടുംബത്തിന്റെയോ സമുദായത്തിന്റെയോ ‘അന്തസ്സ്’ അല്ലെങ്കിൽ ‘അഭിമാനം’ കാത്തുസൂക്ഷിക്കുക എന്ന വ്യാജേന സ്വന്തം കുടുംബാംഗത്തെത്തന്നെ കൊലപ്പെടുത്തുന്ന ക്രൂരമായ കുറ്റകൃത്യമാണ് ദുരഭിമാനക്കൊല. ഭൂരിഭാഗം സന്ദർഭങ്ങളിലും ഇത്തരം അക്രമങ്ങളുടെ ഇരകൾ സ്ത്രീകളാണ്. സ്വന്തം ഇഷ്ടപ്രകാരം പങ്കാളിയെ തിരഞ്ഞെടുക്കുക, സമുദായത്തിന് പുറത്തുള്ള വ്യക്തിയുമായി പ്രണയത്തിലാവുക, അല്ലെങ്കിൽ വ്യക്തിസ്വാതന്ത്ര്യം വിനിയോഗിക്കുക തുടങ്ങിയ കാര്യങ്ങളാണ് പലപ്പോഴും കുടുംബാംഗങ്ങളെയും സമുദായത്തെയും പ്രകോപിപ്പിക്കുന്നത്. ഒരു വ്യക്തിയുടെ ജീവിക്കാനുള്ള അടിസ്ഥാന ഭരണഘടനാ അവകാശത്തെയും സ്വാതന്ത്ര്യത്തെയും ‘സമൂഹത്തിന് മുന്നിലെ നാണക്കേട്’ എന്ന വ്യാജ സങ്കല്പത്തിന് മുന്നിൽ ബലികൊടുക്കുകയാണ് ദുരഭിമാനക്കൊലകളിലൂടെ സംഭവിക്കുന്നത്. സ്നേഹവും സുരക്ഷിതത്വവും നൽകേണ്ട സ്വന്തം മാതാപിതാക്കളും സഹോദരങ്ങളും തന്നെ കൊലയാളികളായി മാറുന്നു എന്നത് ഈ കുറ്റകൃത്യത്തിന്റെ ഭീകരത ഇരട്ടിയാക്കുന്നു.
കുടുംബത്തിന്റെ ‘മാനം’ നിശ്ചയിക്കുന്ന പെൺകുട്ടി
ഇന്ത്യൻ സമൂഹത്തിൽ ദുരഭിമാനക്കൊലകൾ ഒരു തുടർക്കഥയായി മാറുന്നതിന് പിന്നിൽ ആഴത്തിൽ വേരൂന്നിയ ചില സാമൂഹിക ഘടകങ്ങളുണ്ട്. പെൺകുട്ടിയുടെ ശരീരവും പെരുമാറ്റവും തീരുമാനങ്ങളുമാണ് കുടുംബത്തിന്റെ ‘മാനം’ നിശ്ചയിക്കുന്നത് എന്ന ഒരു ധാരണ പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുന്നതാണ് പ്രധാന പ്രശ്‌നം. കുടുംബത്തിലെ ആൺകുട്ടി ബലാല്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ടാൽ പോലും പോകാത്ത കുടുംബത്തിന്റെ മാനമാണ് ഒരു പെൺകുട്ടി ഇൻസ്റ്റാഗ്രാമിൽ ഒരു ഫോട്ടോ അപ്ലോഡ് ചെയ്യുമ്പോൾ പോകുന്നത്. സ്ത്രീയെ ഒരു സ്വതന്ത്ര വ്യക്തിയായി കാണാൻ സാധിക്കുന്നില്ല എന്നത് തന്നെയാണ് പ്രാഥമികമായ പ്രശ്നം. കൂടാതെ, ‘നാട്ടുകാർ എന്ത് പറയും?’ എന്ന ഭയത്താൽ സമുദായത്തിന് മുന്നിലെ പദവിയും അന്തസ്സും നിലനിർത്താൻ ഏതറ്റം വരെയും പോകാൻ ചില കുടുംബങ്ങൾ തയ്യാറാക്കുകയാണ്. ജാതി, മത സ്ഥാപനങ്ങൾ നൽകുന്ന പിന്തുണയും ഇതിന് ആക്കം കൂട്ടുന്നു. ഉത്തരേന്ത്യൻ ഗ്രാമീണ മേഖലകളിൽ ‘ഖാപ് പഞ്ചായത്തുകൾ’ ദുരഭിമാനക്കൊലകളെ നേരിട്ട് പ്രോത്സാഹിപ്പിക്കാറുണ്ട്. ഇങ്ങനെ കൊന്നില്ലെങ്കിൽ സമുദായ വിലക്കും ഒറ്റപ്പെടുത്തലുമാണ് കുടുംബത്തിന് ഇവർ നൽകുന്ന ശിക്ഷ. ഉത്തരേന്ത്യയിൽ മാത്രമല്ല, നമ്മുടെ തൊട്ടപ്പുറത്ത് തമിഴ്‌നാട്ടിൽ പോലും ഇത്തരം കൊലപാതകങ്ങൾ നടക്കുന്നുണ്ട്. വലിയ മനുഷ്യത്വബോധമുള്ളവരാണ് എന്നൊക്കെ അഹങ്കരിക്കുന്ന നമ്മുടെ കേരളത്തിലും ദുരഭിമാനക്കൊലകൾ നടന്നിട്ടുണ്ട്.
സാങ്കേതികവിദ്യ വളർന്നതോടെ ഡിജിറ്റൽ യുഗത്തിൽ ദുരഭിമാനക്കൊലകളുടെ ഭീഷണി പുതിയ തലങ്ങളിലേക്ക് കടന്നിരിക്കുകയാണ്. അഹമ്മദാബാദ് സംഭവത്തിൽ കാണുന്നത് പോലെ, ഒരു വീഡിയോയോ ചിത്രമോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് പോലും വ്യക്തികളുടെ ജീവിതം അപകടത്തിലാക്കുന്നു. സങ്കുചിത മനസ്കരായ ആളുകൾ ഓൺലൈനിൽ നടത്തുന്ന സൈബർ ബുളീയിംഗും മോറൽ പോലീസിംഗും കുടുംബങ്ങളെ കടുത്ത അപമാനഭീതിയിലേക്ക് തള്ളിയിടുന്നു.
ഇന്ത്യയിൽ ദുരഭിമാനക്കൊലകൾ തടയാൻ പ്രത്യേകമായി ഒരു നിയമം ഇതുവരെ നിലവിലില്ല എന്നത് വലിയൊരു പോരായ്മയാണ്. നിലവിൽ ഭാരതീയ ന്യായ സംഹിത അനുസരിച്ച് കൊലപാതക കുറ്റത്തിനാണ് ഇത്തരം കേസുകളിൽ നടപടിയെടുക്കുന്നത്. എന്നാൽ, ഈ വിഷയത്തിൽ സുപ്രീം കോടതി എടുത്ത ശക്തമായ നിലപാടുകൾ ശ്രദ്ധേയമാണ്. 2018-ലെ സുപ്രധാനമായ ‘ശക്തി വാഹിനി വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ’ കേസിൽ, രണ്ട് മുതിർന്ന വ്യക്തികൾ പരസ്പര സമ്മതത്തോടെ വിവാഹം കഴിക്കാനോ ഒന്നിച്ച് ജീവിക്കാനോ തീരുമാനിച്ചാൽ അതിൽ ഇടപെടാൻ കുടുംബത്തിനോ സമുദായത്തിനോ ഖാപ് പഞ്ചായത്തുകൾക്കോ യാതൊരു അവകാശവുമില്ലെന്നും വ്യക്തിസ്വാതന്ത്ര്യം ഭരണഘടന നൽകുന്ന മൗലികാവകാശമാണെന്നും സുപ്രീം കോടതി വ്യക്തമായി പ്രസ്താവിച്ചു.
ദുരഭിമാനക്കൊലകൾ തടയുന്നതിനായി സുപ്രീം കോടതി പ്രധാന നിർദ്ദേശങ്ങളും മുന്നോട്ടുവെച്ചു. ഭീഷണി നേരിടുന്ന ദമ്പതികൾക്കും വ്യക്തികൾക്കും സംരക്ഷണം നൽകാൻ ഓരോ ജില്ലയിലും സേഫ് ഹൗസുകൾ നിർമ്മിക്കുക എന്ന പ്രതിരോധ നടപടികളും ദുരഭിമാന അക്രമങ്ങളെക്കുറിച്ച് വിവരം ലഭിച്ചാൽ ഉടൻ തന്നെ പൊലീസിന്റെ അടിയന്തര ഇടപെടൽ ഉറപ്പാക്കുന്ന നിയമനടപടികളും ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും അതിന് ഒത്താശ ചെയ്യുന്ന സമുദായ നേതാക്കൾക്കും എതിരെ അതിവേഗ കോടതികൾ വഴി വേഗത്തിൽ ശിക്ഷ ഉറപ്പാക്കുന്ന കടുത്ത ശിക്ഷാനടപടികളും ഒക്കെ ഇതിൽ ഉൾപ്പെടുന്നു.
ദുരഭിമാനക്കൊലകൾ നിർമ്മാർജ്ജനം ചെയ്യാൻ കടുത്ത നിയമങ്ങൾ മാത്രം പോരാ, മറിച്ച് സമൂഹത്തിന്റെ മൂല്യബോധത്തിലും മാറ്റമുണ്ടാകേണ്ടതുണ്ട്. ഇതിനായി ദുരഭിമാനക്കൊലകളെ തടയുന്നതിനായി കടുത്ത ശിക്ഷകളും അതിവേഗ വിചാരണയും ഉറപ്പാക്കുന്ന പ്രത്യേക നിയമം ദേശീയ തലത്തിൽ കൊണ്ടുവരേണ്ടതുണ്ട്. അതിനോടൊപ്പം ലിംഗസമത്വ വിദ്യാഭ്യാസവും ബോധവൽക്കരണവും അത്യന്താപേക്ഷിതമാണ്; പെൺകുട്ടികൾ കുടുംബത്തിന്റെ സ്വത്തല്ലെന്നും, അവർക്ക് സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കുട്ടിക്കാലം മുതൽ എല്ലാവരേയും പഠിപ്പിക്കണം.
വ്യക്തിഗത സ്വാതന്ത്ര്യങ്ങളിൽ ഇടപെടുന്ന സമുദായ സമ്മർദ്ദങ്ങൾക്കെതിരെയും മോറൽ പോലീസിംഗിനെതിരെയും സമൂഹം ഒന്നടങ്കം ശബ്ദമുയർത്തേണ്ടതുണ്ട്. ഒരു മനുഷ്യന്റെ ജീവനേക്കാളും മൗലികാവകാശങ്ങളേക്കാളും വലുതല്ല കുടുംബത്തിന്റെയോ സമുദായത്തിന്റെയോ ‘വ്യാജ അന്തസ്സ്’ എന്ന് സമൂഹം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അഹമ്മദാബാദിലെ സോഫിയയുടെ ദാരുണമായ മരണം നമ്മുടെ മനസ്സാക്ഷിയെ ഉണർത്തുന്ന ഒരു ഒടുവിലത്തെ മുന്നറിയിപ്പാവണം. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും സ്നേഹ തണലിൽ സുരക്ഷിതരായിരിക്കേണ്ട സ്വന്തം മക്കൾ, വ്യാജ അഭിമാനത്തിന്റെ പേരിൽ കൊല്ലപ്പെടാത്ത ഒരു നാളേക്ക് വേണ്ടി നിയമവും സമൂഹവും ഒന്നിച്ച് പോരാടേണ്ടതുണ്ട്.





