മുംബൈ: നിരോധിത പാൻ മസാല ബ്രാൻഡിനായി പരോക്ഷ പരസ്യം നൽകിയെന്ന ആരോപണത്തിൽ ബോളിവുഡ് സൂപ്പർ താരങ്ങളായ അജയ് ദേവ്ഗൺ, ഷാരൂഖ് ഖാൻ, ടൈഗർ ഷ്രോഫ് എന്നിവർക്കെതിരെ മഹാരാഷ്ട്ര എഫ്.ഡി.എ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. പ്രമുഖ ബ്രാൻഡായ ‘വിമൽ എലൈച്ചി’യുടെ പരസ്യത്തിൽ അഭിനയിച്ചതുമായി ബന്ധപ്പെട്ടാണ് താരങ്ങളിൽ നിന്ന് എഫ്.ഡി.എ വിശദീകരണം തേടിയിരിക്കുന്നത്.
മഹാരാഷ്ട്രയിൽ നിർമാണവും വിൽപ്പനയും പൂർണ്ണമായി നിരോധിച്ചിട്ടുള്ള വിമൽ പാൻ മസാലയുടെ പരോക്ഷ പ്രചാരണമാണ് ഏലക്കയുടെ പേരിലുള്ള പരസ്യത്തിലൂടെ നടക്കുന്നതെന്നാണ് എഫ്.ഡി.എയുടെ വിലയിരുത്തൽ. പരസ്യത്തിലെ തങ്ങളുടെ പങ്ക പങ്കാളിത്തവും വിമൽ ബ്രാൻഡുമായുള്ള കരാറിന്റെ സ്വഭാവവും വ്യക്തമാക്കാനാണ് നോട്ടീസിൽ താരങ്ങൾക്ക് നൽകിയിരിക്കുന്ന നിർദേശം. ഭക്ഷണസാധനങ്ങളുടെ മറവിൽ നിരോധിത ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്നത് ഭക്ഷ്യസുരക്ഷാ-നിലവാര നിയമ പ്രകാരം കുറ്റകരമാണോ എന്ന് പരിശോധിക്കും.
മഹാരാഷ്ട്രയിൽ പാൻ മസാലയുടെ നിർമാണം, സംഭരണം, വിതരണം, വിൽപ്പന എന്നിവയ്ക്ക് 2026 ജൂലൈ 13 മുതൽ ഒരു വർഷത്തേക്ക് ഭക്ഷ്യസുരക്ഷാ കമ്മിഷണർ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഈ ആഴ്ച മൂന്ന് താരങ്ങൾക്കും നോട്ടീസ് അയച്ചത്. പരോക്ഷ പരസ്യങ്ങളെ കേന്ദ്രീകരിച്ച് സംസ്ഥാന എഫ്.ഡി.എ നടത്തുന്ന ആദ്യത്തെ പ്രധാന അന്വേഷണമാണിത്.
പരസ്യത്തിലെ സംഭാഷണങ്ങൾ, അവതരണ ശൈലി, ബ്രാൻഡ് നാമം എന്നിവ ഉപഭോക്താക്കളുടെ മനസ്സിൽ പാൻ മസാലയെ ഓർമിപ്പിക്കുന്നതാണെന്ന് എഫ്.ഡി.എ വ്യക്തമാക്കി. ഏലക്കയുടെ പേരിലാണെങ്കിലും നിരോധിത ബ്രാൻഡിന്റെ ലോഗോയും പേരും ഉപയോഗിച്ച് വിപണിയിൽ നടത്തുന്ന ഇത്തരത്തിലുള്ള പ്രചാരണങ്ങൾ നിയമലംഘനത്തിന്റെ പരിധിയിൽ വരുമെന്നാണ് എഫ്.ഡി.എയുടെ നിലപാട്. താരങ്ങൾ നൽകുന്ന മറുപടി തൃപ്തികരമല്ലെങ്കിൽ ഇവർക്കെതിരെ തുടർനടപടികളിലേക്ക് കടക്കാനാണ് അധികൃതരുടെ തീരുമാനം.




