തിരുവനന്തപുരം: സംസ്ഥാനത്ത് വാർത്താ മാധ്യമങ്ങളുടെ സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾക്കെതിരെ സർക്കാർ വ്യാപക നിയന്ത്രണം ഏർപ്പെടുത്തുന്നതായി റിപ്പോർട്ടുകൾ. മുഖ്യമന്ത്രിയെയും സംസ്ഥാന സർക്കാരിനെയും സംബന്ധിച്ച വാർത്തകളും വാർത്താകാർഡുകളും വീഡിയോകളും ഇന്ത്യയിലെ ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് കാണാൻ സാധിക്കാത്ത നിലയിൽ നിയന്ത്രണമേർപ്പെടുത്തുകയാണ്. പ്രധാന പ്രതിപക്ഷപാർട്ടിയായ സിപിഐഎമ്മിന്റെ മുഖപത്രം ദേശാഭിമാനി, സിപിഐഎം നിയന്ത്രണത്തിൽ ഉള്ള കൈരളി ന്യൂസ് എന്നിവയെക്കൂടാതെ സ്വകാര്യ വാർത്താ ചാനലുകളായ റിപ്പോർട്ടർ, ന്യൂസ് മലയാളം തുടങ്ങിയ മലയാള മാധ്യമങ്ങളുടെ ഉള്ളടക്കങ്ങൾക്കാണ് നിയന്ത്രണം വന്നിരിക്കുന്നത്.
നിയന്ത്രണം നേരിട്ട പല പോസ്റ്റുകളും തുറക്കാൻ ശ്രമിക്കുമ്പോൾ “Your photo is unavailable in India” എന്ന സന്ദേശമാണ് ഫേസ്ബുക്ക് പ്രദർശിപ്പിക്കുന്നത്. വ്യത്യസ്ത സമയങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്താകാർഡുകൾക്കും വീഡിയോകൾക്കും ഒരേ രീതിയിലുള്ള നിയന്ത്രണം നേരിട്ടതിന്റെ സ്ക്രീൻഷോട്ടുകളും പുറത്തുവന്നിട്ടുണ്ട്. സർക്കാരിനെയും മുഖ്യമന്ത്രിയെയും പ്രതിരോധത്തിലാക്കുന്ന തരത്തിലുള്ള വിഷയങ്ങളിൽ വരുന്ന റിപ്പോർട്ടുകളിൽ ആണ് ഇത്തരം നിയന്ത്രണങ്ങൾ വന്നിരിക്കുന്നത്. വിവിധ വിഷയങ്ങളിൽ മാധ്യമങ്ങൾ തയ്യാറാക്കിയ റിപ്പോർട്ടുകൾക്ക് പുറമേ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സർക്കാരിനെതിരെ ഉയർത്തിയ വിമർശനം സംബന്ധിച്ച വാർത്താ കാർഡും വിഴിഞ്ഞത്ത് വള്ളം മറിഞ്ഞതിനെ തുടർന്ന് കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ മകൾ ജിജിയുടെ പ്രതികരണം ഉൾപ്പെട്ട വീഡിയോയും നിയന്ത്രിക്കപ്പെട്ട ഉള്ളടക്കങ്ങളിൽപ്പെടുന്നു.
എന്നാൽ ഡൽഹി ജന്തർമന്തറിൽ നടന്ന വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് ആർഎസ്എസ് വക്താവ് ടി.ജി. മോഹൻദാസ് നടത്തിയ വിവാദ വീഡിയോകൾ ഇപ്പോഴും നീക്കം ചെയ്യപ്പെട്ടിട്ടില്ല. വിദ്യാർഥികളെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആരോപണമുള്ള പ്രസംഗങ്ങളുടെ ഉള്ളടക്കം ഇപ്പോഴും സോഷ്യൽ മീഡിയയിൽ ലഭ്യമാണ്.
ജന്തർമന്തർ സമരവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരായ പരാമർശങ്ങളടങ്ങിയ ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് കേന്ദ്ര സർക്കാർ മെറ്റയോട് ആവശ്യപ്പെട്ടിരുന്നത് കോൺഗ്രസ് നേതാക്കൾ വലിയ രീതിയിൽ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാർ ഇത്തരത്തിൽ ഉള്ളടക്കങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുന്നത്.
ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെയും അനുബന്ധ ചട്ടങ്ങളിലെയും വ്യവസ്ഥകൾ പ്രകാരം നിയമവിരുദ്ധമെന്ന് കണ്ടെത്തുന്ന ചില ഓൺലൈൻ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിനായി അധികാരികൾക്ക് നടപടിയെടുക്കാൻ സാധിക്കും. ഇതിനെ ദുരുപയോഗപ്പെടുത്തിയാണ് വിമർശന വാർത്തകളും ഉള്ളടക്കങ്ങളും നീക്കം ചെയ്യാൻ സർക്കാർ നീങ്ങുന്നത്. സർക്കാരിനേയോ നേതാക്കളേയോ വിമര്ശിച്ചുകൊണ്ടുള്ള വ്യക്തിഗത അഭിപ്രായങ്ങളും പ്രചാരണങ്ങളും നീക്കം ചെയ്യാൻ പല സംസ്ഥാനത്തും സർക്കാരുകൾ ശ്രമിച്ചിട്ടുണ്ട്. എന്നാൽ വാർത്താ മാധ്യമങ്ങളുടെ ഉള്ളടക്കങ്ങൾക്ക് നേരെ ഇത്തരം നടപടികൾ തുടർച്ചയായി സംഭവിക്കുന്നത് രാജ്യത്ത് തന്നെ ആദ്യത്തെ സംഭവമാണ്.





