അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണം സംബന്ധിച്ച കേസിൽ ഒന്നാംപ്രതിയായ അധ്യാപകൻ ഡോ. എം.കെ.റാമിനെ സഹായിച്ചുവെന്ന ഗുരുതര ആക്ഷേപം നേരിടുന്ന ക്രൈം ബ്രാഞ്ച് സംഘത്തിനെതിരെ നിസ്സാരമായ നടപടിയുമായി ആഭ്യന്തര വകുപ്പ്. അന്വേഷണ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥരെ പൂർണമായും സംരക്ഷിച്ചുകൊണ്ട് സംഘാംഗങ്ങൾ ആയ പൊലീസുകാരെ കണ്ണൂർ ഡിസ്ട്രിക്ട് ഹെഡ്ക്വാർട്ടേഴ്സിലേക്ക് സ്ഥലം മാറ്റുകയാണ് ചെയ്തിരിക്കുന്നത്. കണ്ണൂരിൽ റാമിനെ അറസ്റ്റ് ചെയ്ത രീതിയേയും പിന്നീട് ജാമ്യം ലഭിക്കുന്ന രീതിയിൽ ഇടപെടുകയും ചെയ്ത അന്വേഷണ സംഘത്തിനെതിരെ തലശ്ശേരി സെഷൻസ് കോടതിയും ഹൈക്കോടതിയും രൂക്ഷവിമർശനമാണ് ഉന്നയിച്ചിരുന്നത്.
പൊലീസിനും ആഭ്യന്തര വകുപ്പിനും നാണക്കേടുണ്ടാക്കിയ ഈ വിഷയത്തിൽ ഡി.ജി.പിയുടെ ഉത്തരവുപ്രകാരം രഹസ്യാന്വേഷണ വിഭാഗം സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്മേലാണ് അഞ്ച് ക്രൈംബ്രാഞ്ച് സ്ക്വാഡ് അംഗങ്ങളെ സ്ഥലംമാറ്റിയത്. നിലവിൽ കണ്ണൂരിലെ സ്റ്റേറ്റ് ക്രൈംബ്രാഞ്ച് യൂണിറ്റിൽ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്ന ഈ ഉദ്യോഗസ്ഥരെ അതേ ജില്ലയിലെ പോലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. എന്നാൽ അന്വേഷണത്തിന് നേതൃത്വം നൽകിയ ക്രൈംബ്രാഞ്ച് എസ്.പി. കെ.വി.വേണുഗോപാൽ, അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി. സുധീർ കല്ലൻ, ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി എന്നിവരുൾപ്പെടെയുള്ള ഉന്നതരെ പൂർണ്ണമായി ഒഴിവാക്കിയാണ് ഇവരുടെ കീഴിലുള്ള ഉദ്യോഗസ്ഥരുടെ തലയിൽ മാത്രം കുറ്റം ചാരി നടപടി ഒതുക്കിയത്. ഡോ. എം.കെ.റാമിനെ കസ്റ്റഡിയിലെടുത്ത സമയം, മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ എന്നിവയിൽ ക്രൈംബ്രാഞ്ച് നൽകിയ വിവരങ്ങൾ വ്യാജമാണെന്ന ഗുരുതരമായ കണ്ടെത്തലും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരം സ്വദേശിയായ ഒന്നാം വർഷ ബി.ഡി.എസ്. വിദ്യാർഥി നിതിൻ രാജ് അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത മാനസിക പീഡനത്തെയും ജാതി അധിക്ഷേപത്തെയും തുടർന്നാണ് ജീവനൊടുക്കിയത്. സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റവും പട്ടികജാതി/പട്ടികവർഗ പീഡനനിരോധന നിയമപ്രകാരവുമാണ് ഒന്നാം പ്രതി ഡോ. എം.കെ. റാമിനെതിരെ കേസെടുത്തത്. തുടർന്ന് നൂറ് ദിവസത്തോളം ഒളിവിൽ കഴിഞ്ഞ പ്രതിയെ കുടകിൽ നിന്ന് പിടികൂടിയെന്ന് അവകാശപ്പെട്ടെങ്കിലും അറസ്റ്റ് നടപടികളിൽ ബോധപൂർവമായ പാളിച്ചകൾ വരുത്തുകയായിരുന്നു.
അറസ്റ്റ് രേഖപ്പെടുത്തുമ്പോൾ സുപ്രീംകോടതി അനുശാസിക്കുന്ന നിർബന്ധിത നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തലശ്ശേരി സെഷൻസ് കോടതി പ്രതിയെ റിമാൻഡ് ചെയ്യാതെ വിട്ടയച്ചത്. അറസ്റ്റിന്റെ കാരണം രേഖാമൂലം കൈമാറുന്നതിൽ അന്വേഷണ സംഘം വരുത്തിയ ബോധപൂർവ്വമായ വീഴ്ച പ്രതിക്ക് നിയമപരമായ ആനുകൂല്യം ലഭിക്കാൻ വഴിയൊരുക്കുകയായിരുന്നു. കേസ് പരിഗണിച്ച കേരള ഹൈക്കോടതി ക്രൈംബ്രാഞ്ചിന്റെയും ആഭ്യന്തര വകുപ്പിന്റെയും പ്രവർത്തനങ്ങൾക്കെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ ഒരു അന്വേഷണ ഏജൻസിയുടെ ഭാഗത്തുനിന്നുണ്ടായ ഏറ്റവും വലിയ നാടകീയ വീഴ്ചയാണിതെന്ന് വിശേഷിപ്പിച്ച കോടതി, സർവീസിൽ നീണ്ട പരിചയസമ്പത്തുള്ള ഒരു ഡിവൈ.എസ്.പിക്ക് അറസ്റ്റ് നിയമങ്ങൾ അറിയില്ലെന്ന് വിശ്വസിക്കാനാവില്ലെന്നും വ്യക്തമാക്കി. പ്രതിക്ക് രക്ഷപ്പെടാൻ അന്വേഷണ സംഘം ബോധപൂർവം കളമൊരുക്കുകയായിരുന്നുവെന്ന് രൂക്ഷമായി വിമർശിച്ച ഹൈക്കോടതി, അന്വേഷണ സംഘത്തിന്റെ നിഷ്പക്ഷത ചോദ്യം ചെയ്യുകയും ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി അന്വേഷണം പുനഃസംഘടിപ്പിക്കാൻ ഉത്തരവിടുകയുമായിരുന്നു.
കോടതികളിൽ നിന്നേറ്റ കനത്ത തിരിച്ചടിയെത്തുടർന്ന് മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന്റെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി. ജീവൻ ജോർജിന് അന്വേഷണ ചുമതല കൈമാറുകയാണ് ഉണ്ടായത്. തുടർന്ന് സ്പെഷ്യൽ കോടതിയുടെ അനുമതിയോടെ പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്യേണ്ടി വന്നു.




