ന്യൂഡൽഹി: വ്യാജ എഐ ചിത്രങ്ങളും ഡീപ്ഫേക്കുകളും തടയുന്നതിനായി ഐടി നിയമങ്ങളിൽ വൻ ഭേദഗതികൾ നിർദ്ദേശിച്ച് കേന്ദ്ര സർക്കാർ. കോടതിയുടെയോ സർക്കാറിന്റെയോ ഉത്തരവ് ലഭിച്ചാൽ നിയമവിരുദ്ധമായ എഐ ഉള്ളടക്കങ്ങൾ മൂന്ന് മണിക്കൂറിനകം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നീക്കം ചെയ്യണമെന്നതാണ് കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം പുറത്തിറക്കിയ പുതിയ കരട് നിർദ്ദേശങ്ങളിലെ പ്രധാന വ്യവസ്ഥ. നിലവിൽ ഇതിനായി നൽകിയിരുന്ന 36 മണിക്കൂർ സമയപരിധിയാണ് വെട്ടിച്ചുരുക്കുന്നത്.
എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോ, മറ്റ് ഉള്ളടക്കങ്ങൾ എന്നിവ കൃത്യമായി തിരിച്ചറിയുന്നതിന് നിർബന്ധമായും ലേബലുകളും മെറ്റാഡാറ്റയും ചേർക്കണമെന്നും നിർദ്ദേശത്തിലുണ്ട്. കൂടാതെ, ഡീപ്ഫേക്കുകൾ, വ്യാജ ആൾമാറാട്ടം, കുട്ടികൾക്കെതിരായ ലൈംഗിക ഉള്ളടക്കങ്ങൾ എന്നിവ തടയാൻ സോഷ്യൽ മീഡിയ കമ്പനികൾ സ്വമേധയാ സാങ്കേതിക സംവിധാനങ്ങളും ഓട്ടോമേറ്റഡ് ടൂളുകളും ഏർപ്പെടുത്തേണ്ടതുണ്ട്. അനധികൃതമായി എഐ ഉള്ളടക്കങ്ങൾ നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും വഴിയുണ്ടാകുന്ന നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് പ്ലാറ്റ്‌ഫോമുകൾ ഉപയോക്താക്കൾക്ക് കൃത്യമായ മുന്നറിയിപ്പ് നൽകണമെന്നും പുതിയ ചട്ടത്തിൽ പറയുന്നു.
ഉപയോക്താക്കളുടെ പരാതികളിൽ നടപടിയെടുക്കാനുള്ള സമയപരിധിയും പകുതിയായി കുറച്ചിട്ടുണ്ട്. പൊതുവായ പരാതികൾ തീർപ്പാക്കാനുള്ള സമയം 72 മണിക്കൂറിൽ നിന്ന് 36 മണിക്കൂറായി ചുരുക്കി. അതേസമയം, നഗ്നത, വ്യാജ ആൾമാറാട്ടം തുടങ്ങിയ ഗുരുതര വിഷയങ്ങളിലെ പരാതികളിൽ നിലവിലുള്ള 24 മണിക്കൂറിന് പകരം കേവലം രണ്ട് മണിക്കൂറിനുള്ളിൽ പ്ലാറ്റ്‌ഫോമുകൾ നടപടിയെടുക്കേണ്ടതുണ്ട്.
ഓൺലൈൻ ഇടങ്ങൾ കൂടുതൽ സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമാക്കുകയാണ് ഈ പുതിയ നീക്കത്തിന് പിന്നിലെ ലക്ഷ്യമെന്ന് ഐടി മന്ത്രാലയം വ്യക്തമാക്കി. നിലവിൽ പൊതുജനങ്ങളുടെയും വിവിധ കക്ഷികളുടെയും അഭിപ്രായങ്ങൾക്കായി പുറപ്പെടുവിച്ചിട്ടുള്ള ഈ കരട് നിർദ്ദേശങ്ങൾ, തുടർചർച്ചകൾക്കും വിശദമായ പരിശോധനകൾക്കും ശേഷമായിരിക്കും അന്തിമമായി വിജ്ഞാപനം ചെയ്യുക. നിലവിലെ വ്യവസ്ഥകളിൽ മാറ്റങ്ങൾ വരാനും സാധ്യതയുണ്ട്.





