ന്യൂഡൽഹി: 2021 മുതൽ 2026 വരെയുള്ള കാലയളവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദർശനങ്ങൾക്കായി കേന്ദ്ര സർക്കാർ ₹557.5 കോടി ചെലവഴിച്ചതായി വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റ രാജ്യസഭയിൽ അറിയിച്ചു. സിപിഐ എം അംഗം വി. ശിവദാസൻ ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഈ വിദേശ സന്ദർശനങ്ങളിലൂടെ രാജ്യത്തിന് ലഭിച്ച വിദേശ നിക്ഷേപം, തൊഴിലവസരങ്ങൾ തുടങ്ങിയ നേട്ടങ്ങളുടെ വിശദാംശങ്ങൾ സർക്കാർ വെളിപ്പെടുത്തിയില്ല.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദേശ സന്ദർശനങ്ങൾ കുറവായിരുന്ന 2021ൽ പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്കായി ₹36.1 കോടിയും 2022-ൽ ₹55.8 കോടിയുമാണ് ചെലവഴിച്ചത്. തുടർന്ന് 2023ൽ ചെലവ് ₹93.6 കോടിയായും 2024ൽ ₹109.5 കോടിയായും ഉയർന്നു. 2025ൽ ₹187.8 കോടി ചെലവഴിച്ച് ഈ കാലയളവിലെ ഏറ്റവും ഉയർന്ന വാർഷിക ചെലവ് രേഖപ്പെടുത്തി. 2026ൽ ഇതുവരെ നടത്തിയ ആറു വിദേശ സന്ദർശനങ്ങൾക്കായി ₹74.5 കോടി ചെലവഴിച്ചതായും മന്ത്രാലയം അറിയിച്ചു. ഈ യാത്രകളിലൂടെ പ്രധാനമന്ത്രി 13 രാജ്യങ്ങൾ സന്ദർശിച്ചു.
2021ന് ശേഷമുള്ള കാലയളവിൽ ഏറ്റവും കൂടുതൽ ചെലവായത് 2025 ഫെബ്രുവരിയിലെ അമേരിക്കൻ സന്ദർശനത്തിനാണ്. ഈ യാത്രയ്ക്ക് മാത്രം ₹25.5 കോടിയിലധികം ചെലവായതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 2026ൽ ഇതുവരെ ഏറ്റവും കൂടുതൽ ചെലവായത് മേയിൽ നോർവേയിലേക്കുള്ള സന്ദർശനത്തിനാണ്. ഈ യാത്രയുടെ ചെലവ് ₹17 കോടിയായിരുന്നു.
2025 മാർച്ചിൽ രാജ്യസഭയിൽ സർക്കാർ നൽകിയ മറ്റൊരു മറുപടിപ്രകാരം, പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനങ്ങളുടെ ചെലവിൽ അദ്ദേഹത്തിന്റെ സംഘത്തിന്റെ താമസം, യാത്രാ സൗകര്യങ്ങൾ, സുരക്ഷാ ക്രമീകരണങ്ങൾ, സാങ്കേതിക സംവിധാനങ്ങൾ, വേദി ഒരുക്കൽ, മറ്റ് അനുബന്ധ ചെലവുകൾ എന്നിവ ഉൾപ്പെടുന്നു. എന്നാൽ ഏറ്റവും പുതിയ മറുപടിയിൽ ഓരോ യാത്രയുടെയും ചെലവിന്റെ വിശദമായ വിഭജനം നൽകിയിട്ടില്ല.
അതേസമയം, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിവിധ രാജ്യങ്ങളുമായി 316 ധാരണാപത്രങ്ങളിൽ ഇന്ത്യ ഒപ്പുവെച്ചതായും സർക്കാർ അറിയിച്ചു. എന്നാൽ ഈ ധാരണാപത്രങ്ങളിൽ എത്ര എണ്ണം പ്രായോഗികമായി നടപ്പിലായെന്നും അവയിലൂടെ എത്ര വിദേശ നിക്ഷേപം രാജ്യത്ത് എത്തിയെന്നും എത്ര പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടെന്നും എത്ര പദ്ധതികൾ യാഥാർഥ്യമായെന്നും സംബന്ധിച്ച വിവരങ്ങൾ മറുപടിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതിന് പകരം, 2021 ഏപ്രിൽ മുതൽ 2025 ഡിസംബർ വരെ ഇന്ത്യയ്ക്ക് ലഭിച്ച ആകെ വിദേശ നേരിട്ടുള്ള നിക്ഷേപം (FDI) 381.8 ബില്യൺ യുഎസ് ഡോളറാണെന്ന പൊതുവിവരമാണ് സർക്കാർ പാർലമെന്റിനെ അറിയിച്ചത്. ഈ നിക്ഷേപത്തിൽ പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനങ്ങളിലൂടെയോ വിവിധ രാജ്യങ്ങളുമായി ഒപ്പുവെച്ച ധാരണാപത്രങ്ങളിലൂടെയോ നേരിട്ട് ലഭിച്ച വിഹിതം എത്രയാണെന്നത് സംബന്ധിച്ച് സർക്കാർ കൃത്യമായ കണക്കുകൾ നൽകിയിട്ടില്ല.





